ഏറ്റുമാനൂര്‍: പത്തു നാള്‍ നീണ്ടുനിന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു ആറാട്ടോടെ പരിസമാപ്തമായി.പേരൂര്‍ പൂവത്തും മൂട് കടവിലാണ് ആറാട്ട് ചടങ്ങുകള്‍ നടന്നത്. ഇതേ സമയം തന്നെ മറുകരയില്‍ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടന്നു ഒരു ആറിന് അക്കരെയും ഇക്കരെയും ആറാട്ടു നടന്നത് ഭക്തജനങ്ങള്‍ക്ക് അപൂര്‍വ്വ കാഴ്ചയായി. കടുത്ത ചൂടിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ആറാട്ടിനായി പുറപ്പെട്ടത്.വലിയ തങ്ക തിടമ്പാണ് ആറാട്ടിനായി എഴുന്നെള്ളിച്ചത്.പ്രദക്ഷിണ വഴികളില്‍ നിറപറയും നിലവിളക്കുമായി ഭക്തജനങ്ങള്‍ വരവേറ്റു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയുള്ള പേരൂര്‍ക്കാവില്‍ എഴുന്നെള്ളിപ്പിന് സ്വീകരണം നല്‍കി.പേരൂര്‍ കണ്ടന്‍ചിറ കവലയില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഏറ്റുമാനൂരപ്പന്റെ പുത്രിയെന്ന സങ്കല്‍പത്തിലുള്ള പേരൂര്‍ കാവില്‍ വച്ച് ഒരു വര്‍ഷത്തെ ചിലവിലേക്കുള്ള എണ്ണയും പണക്കിഴിയും അധികാരികള്‍ക്ക് കൈമാറിയ ശേഷം പൂവത്തും മൂട് കടവിലേക്ക് യാത്രയായി. പൂവത്തുംമൂട് കടവില്‍ നടന്ന നീരാട്ട്,ആറാട്ട് ചടങ്ങുകള്‍ക്ക് കണ്ഠര് രാജീവര്,മേല്‍ശാന്തി മൈവാടി പത്മനാഭന്‍ എന്നിവര്‍ നേത്യത്വം നല്‍കി. ഇതേസമയം മറുകരയില്‍ പാറമ്പുഴ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ നടന്നു.ഇരുകരയിലുമായി ആയിരക്കണക്കിനു ഭക്തജനങ്ങള്‍ സാക്ഷിയായി.മടക്കയാത്രയില്‍ പേരൂര്‍ ചാലയ്ക്കല്‍ വിഷ്ണു ക്ഷേത്രത്തില്‍ ഇറക്കി പൂജ നടത്തി.തുടര്‍ന്ന് പേരൂര്‍ ജംഗ്ഷനില്‍ ആറാട്ട് എതിരേല്‍പ് നടത്തി.ഏഴരപൊന്നാനകളുടെയും സ്വര്‍ണ്ണ കുടകളുടെയും അകമ്പടിയോടെയാണ് എതിരേല്‍പ്പ് നടത്തിയത്.തുടര്‍ന്ന് ക്ഷേത്ര മൈതാനത്ത് എഴുന്നെള്ളിപ്പ് നടത്തി. എഴുന്നെള്ളിപ്പ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചതോടെ കൊടിയിറക്കല്‍ ചടങ്ങ് നടത്തി.കൊടിയിറക്കല്‍ ചടങ്ങോടെ പത്തുനാള്‍ നീണ്ടു നിന്ന ഉത്സവത്തിനു പരിസമാപ്തിയായി. ഈ കൊല്ലം വലിയ തങ്കതിടമ്പ് പുനര്‍ നിര്‍മ്മിച്ചു എന്നതായിരുന്ന ഏറ്റവും വലിയ പ്രത്യേകത.ആറാട്ട് ദിവസം രാവിലെ 10 നു കലാമണ്ഡലം പ്രഭാകരന്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച പറയന്‍ തുള്ളല്‍,3 മണിക്ക് മാതംഗി സത്യമൂര്‍ത്തി അവതരിപ്പിച്ച സംഗീത സദസ്സ്,5.30 നു നല്ലൂര്‍ പി.എസ് ബാലമുരുകന്‍ അവതരിപ്പിച്ച നാദസ്വരകച്ചേരി, രാത്രി 10 മണിക്ക് റത്വിക് രാജ ചെന്നൈ അവതരിപ്പിച്ച സംഗീത കച്ചേരി എന്നിവയും ഉണ്ടായിരുന്നു.
എന്നിലൂടെ
Wednesday, February 21, 2024
Monday, February 19, 2024
ദര്‍ശന പുണ്യമേകി ഏറ്റുമാനൂര്‍ ഏഴരപൊന്നാന
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപൊന്നാന ദര്‍ശനം ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി.എട്ടാം ഉത്സവദിനമായ ഞായറാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു.വൈകിട്ട് ശ്രീകോവിലില്‍ നിന്ന് ഭഗവാന്റെ തിടമ്പ് എഴുന്നെള്ളിച്ച് ആസ്ഥാന മണ്ഡപത്തിലെ പീഠത്തില്‍ പ്രതിഷ്ഠിച്ചു.ഭഗവാന്റെ ഇരുവശങ്ങളിലുമായി പൊന്നിന്‍ പ്രഭയില്‍ കുളിച്ച ഏഴരപൊന്നാനകളെ ഒരുക്കി നിര്‍ത്തിയിരുന്നു.ദീപ്രഭയില്‍ തിളങ്ങിനില്‍ക്കെ ഓംങ്കാരമന്ത്ര ജപത്തോടെ അര്‍ദ്ധരാത്രിയില്‍ ആസ്ഥാനമണ്ഡപത്തിന്റെ വാതില്‍ തുറന്നു.തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊന്നരിട്ടമഠം കുടുംബത്തിലെ പ്രതിനിധി ആദ്യകാണിക്കയര്‍പ്പിച്ചു.പിന്നാലെ ഊരാഴ്മയ്ക്കാരും ദേവസ്വംവും,ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭക്തജനങ്ങളും വലിയകാണിക്കയില്‍ കാണിക്കയര്‍പ്പിച്ച് ഭഗവാനെ വണങ്ങി.തുടര്‍ന്ന് ആസ്ഥാന മണ്ഡപത്തില്‍ നിന്ന് ഏഴരപൊന്നാനകളെ ഇറക്കി ക്ഷേത്രത്തിനു ചുറ്റും എഴുന്നെള്ളിപ്പ് നടന്നു.എഴുന്നെള്ളിപ്പിന് ശേഷം വലിയവിളക്കിന് പൊന്നിന്‍ കുടചൂടിയ ഏറ്റുമാനുരപ്പനെ എഴുന്നെള്ളിച്ചതിനു ഗജവീരന്‍മാര്‍ അകമ്പടി ഏകി. എല്ലാവര്‍ക്കും ദര്‍ശനം ലഭിക്കുവാന്‍ പൊലീസും വോളണ്ടറിയന്‍മാരും പ്രത്യേകം ശ്രദ്ധിച്ചു.തിരക്ക് ഒഴിവാക്കുവാന്‍ പ്രത്യേകം ബാരിക്കേഡുകള്‍ തിരിച്ചാണ് ഭക്തരെ കടത്തിവിട്ടത്.വനിതാ പൊലീസും മഫ്തിയിലുള്ള പൊലീസുകാരും ഭക്തജനങ്ങളെ നീയന്ത്രിക്കാനുണ്ടായിരുന്നു. ഇനി ആറാട്ടു ദിവസം വരെ ആസ്ഥാനമണ്ഡപത്തില്‍ ഏഴരപൊന്നാന ഉണ്ടായിരിക്കും.ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ശ്രീബലി എഴുന്നെള്ളിപ്പ് നടന്നു.തുടര്‍ന്ന് ചലച്ചിത്ര നടന്‍ ജയറാമും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം കാണാന്‍ ക്ഷേത്രമൈതാനം നിറഞ്ഞാണ് ഭക്തജനങ്ങള്‍ എത്തിയത്.തുര്‍ന്ന് ഉത്സവബലി ദര്‍ശനം നടന്നു.വൈകിട്ട് 5 നു കാഴ്ചശ്രീബലിക്കു ശേഷം ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരുടെ നേത്യത്വത്തില്‍ സ്‌പെഷ്യല്‍ പഞ്ചാരിമേളവും രാത്രി 9 നു ചലചിത്രതാരം ദുര്‍ഗ്ഗ ക്യഷ്ണയുടെ നേത്യത്വത്തില്‍ ശാസ്ത്രീയ ന്യത്തം ഉണ്ടായിരുന്നു.തിങ്കളാഴ്ചയാണ് പള്ളിവേട്ട,ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.
Saturday, February 17, 2024
ഏഴര പൊന്നാന ദര്‍ശനം ഇന്ന്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ലോകപ്രസിദ്ധമായ ഏഴരപൊന്നാന ദര്‍ശനം എട്ടാം ഉത്സവദിനമായ ഞായറാഴ്ച രാത്രി 12 മണിക്ക് ആസ്ഥാനമണ്ഡപത്തില്‍ നടക്കും.തുടര്‍ന്ന് ഏഴപൊന്നാനയെ ഇരുവശവും അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പ് വച്ച് വലിയകാണിക്കയും വലിയവിളക്കു ചടങ്ങും നടത്തും.രാത്രി 12 മുതല്‍ ഭക്തജനങ്ങള്‍ക്ക് പൊന്നാന ദര്‍ശിക്കാന്‍ സൗകര്യം ഉണ്ട്.ക്ഷേത്രത്തിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പൊന്നാന കുംഭമാസത്തില്‍ നടക്കുന്ന തിരുവുത്സവത്തിന്റെ എട്ടാം ദിവസവും ആറാട്ടിനും മാത്രമാണ് പുറത്തെടുക്കുന്നത്.ഏഴ് വലിയ ആനകളും ഒരു അരയാനയും ചേര്‍ന്നതാണ് ഏഴരപൊന്നാന ഓരോന്നിനും ഒരു തുലാം വീതം തൂക്കവും അരയാനയ്ക്ക് അരതുലാം വീതം തൂക്കവും ഉണ്ട്.ചെന്തെങ്ങിന്‍ കുലകളും തളിര്‍വെറ്റിലയും പൂക്കളും കൊണ്ട് അലങ്കരിച്ച ആസ്ഥാനത്തില്‍ സ്വര്‍ണ്ണപ്രഭയാര്‍ന്ന ഏഴരപൊന്നാനയെ ഏഴുന്നെള്ളിക്കുമ്പോള്‍ ഭക്തസഹസ്രങ്ങളാണ് ദര്‍നത്തിനായി എത്തുന്നത്.എട്ടാം ഉത്സവത്തിന് രാവിലെ ശ്രീബലിയും തുടര്‍ന്ന ചലചിത്രതാരം പത്മശ്രീ ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളവും നടത്തും.ഉച്ചയ്ക്ക് 1 മണിക്ക് ഉത്സവബലിദര്‍ശനം വൈകിട്ട് 5 നു കാഴ്ച ശ്രീബലി,വേല,സേവ എന്നിചടങ്ങുകളും 6.30 നു എസ്.എന്‍.ഡി.പി ഏറ്റുമാനൂര്‍ മേഖലയുടെ നേത്യത്വത്തില്‍ താലപൊലി സമര്‍പ്പണം,7.30 നു മാരിയമ്മന്‍ കോവില്‍ ട്രസ്റ്റിന്റെ അയ്‌മ്പൊലി സമര്‍പ്പണം എന്നിവ നടത്തും
Friday, February 16, 2024
കടപ്ലാമറ്റത്ത് 2 റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍
കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തിലെ വെള്ളാക്കല്‍ തറേപ്പടി റോഡിന്റെയും ഇട്ടിയേപ്പാറ റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വ്വഹിച്ചു.പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 92 കിലോമീറ്റര്‍ റോഡുകള്‍ നവീകരിക്കുന്നതിന് അനുമതി ലഭിച്ചതായി തോമസ് ചാഴിക്കാടന്‍ എം.പി പറഞ്ഞു. വെള്ളാക്കല്‍ തറേപ്പടി റോഡിന്റെ 3.5 കിലോമീറ്റര്‍ ആണ് നവീകരിക്കുന്നത്. 2 കോടി 96 ലക്ഷം രൂപയാണ് ്അനുവദിച്ചിരിക്കുന്നത്.കൂടല്ലൂര്‍ തെക്കേപടി ജംഗഷനില്‍ നടന്ന ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വ്വഹിച്ചു.പഞ്ചായത്തംഗം ടീന മാളിയേക്കല്‍ അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ഇട്ടിയപ്പാറ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇട്ടിയപ്പാറ ജംഗ്ഷനില്‍ എം.പി നിര്‍വ്വഹിച്…
Saturday, October 29, 2011
Thursday, June 23, 2011
ചിരിയും ചിന്തയുമായി നാടകമേ ഉലകം
ആക്ഷേപഹാസ്യത്തിന്റെ ചാട്ടുളിവീശി കൊണ്ട് സമൂഹത്തില്‍ നിലനിന്നിരുന്ന പല തിന്മകള്‍ക്കെതിരെ ഓട്ടന്‍ തുള്ളലെന്ന പ്രസ്ഥാനംവഴി എതിര്‍ത്ത ജനകീയ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍ .അന്ന് നാടുവാഴികള്‍ ഭരിച്ചു കൊണ്ടിരുന്ന കാലത്തു പോലും തന്റെ സര്‍ഗ്ഗവാസനയെ സമുഹത്തിന്റെ നന്മക്കായി ഫലിതത്തിന്റെ മേമ്പോടി ചാര്‍ത്തി സൃഷ്ടിച്ച തുള്ളല്‍ പ്രസ്ഥാനം എന്ന സാഹിത്യ ശാഖയ്ക്കു പകരം വയ്ക്കാന്‍ ഇന്നു മലയാളത്തിന്‍ മറ്റൊന്നുമില്ല.കുറിക്കു കൊള്ളുന്ന വാക്കുകള്‍കൊണ്ടും പഴം ചൊല്ലുകള്‍കൊണ്ടും അന്നു നിലനിന്നിരുന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ നാട്യങ്ങളെയും സുഖ ജീവിതത്തെയും കളിയാക്കി വിമര്‍ശിച്ചു കടന്നു പോയ അദ്ദേഹത്തെ ഓര്‍മ്മിപ്പെടുത്തികൊണ്ട് വര്‍ത്തമാനകാലത്തില്‍ നമുക്കിടയിലേക്ക് കടന്നുവന്ന മലയാളികള്‍ക്കു സുപരിചിതനായ ടി .കെ സന്തോഷ് കുമാര്‍ . അമൃത ടി .വിയിലെ നാടകമെ ഉലകം എന്ന രാഷ്ടിയ വിമര്‍ശന പരിപാടിയുടെ അവതാരകന്‍ .അവതരണ ശൈലി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ സന്തോഷിനു കഴിഞ്ഞു കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ ഏതു പാര്‍ട്ടിയെയും രാഷ്ടിയ നേതാക്കന്‍മാരുടെയും ,മന്ത്രിമാരുടെയും ചെയ്യ്തികളെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന നാടകമേ ഉലകത്തില്‍ വിമര്‍ശനം പക്ഷേ ആക്ഷേപ ഹാസ്യംത്തിന്റെ അതിര്‍ വരമ്പുകള്‍ വിടാതെ ജനങ്ങളുപക്ഷത്തുനിന്ന് വാദിക്കുന്നു അതുകൊണ്ടു തന്നെയാണ് നാടകമേ ഉലകം ജനപ്രിയമായതും . ഇവിടെ നാടകമേ ഉലകത്തിന്റെ വിശേഷങ്ങള്‍ നമ്മളോട് പങ്കു വയ്ക്കുകയാണ് സന്തോഷ് .
നാടകമേ ഉലകം എന്ന പൊളിറ്റിക്കല്‍ സറ്റയര്‍ പരിപാടി തുടങ്ങാനുള്ള പ്രചോദനം പ്രത്യേകിച്ച് അമൃത പോലുള്ള ഒരു ചാനലില്‍ ?
അമൃതയുടെ വാര്‍ത്താവിഭാഗത്തില്‍ ജോലിചെയ്യ്തു കൊണ്ടിരുന്ന ഞാന്‍ ദിവസവുമുളള ന്യൂസ് ബുള്ളറ്റിന്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകിച്ച് രാഷ്ട്രിയ വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍ നേതാക്കന്‍മാരുടെ പ്രവര്‍ത്തികളില്‍ കാണുന്ന വൈരുദ്ധ്യങ്ങളെ നിരന്തരം നിരീക്ഷിക്കുകയും അവയെ മറ്റൊരു രീതിയില്‍ കാണുവാന്‍ ശ്രമിച്ചിരുന്നു ശ്രമിച്ചു. ഇതാണ് നാടകമേ ഉലകംമെന്ന പരിപാടിക്ക് തുടക്കം കുറിച്ചത് . ഇത് വ്യക്തികളെ തേജോവധം ചെയ്യുന്നതോ കുറ്റപ്പെടുത്തുകയോ ചെയ്യുകയല്ല ലക്ഷ്യം.
കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടം തുള്ളിലിനോട് സാമിപ്യംമുള്ളതാണല്ലോ ഇതിന്റെ അവതരണ ശൈലി ?
അത് ശരിയാണ് .കുഞ്ചന്‍ നമ്പ്യാര്‍ അന്ന് കലയുടെ സ്വാതന്ത്യം ഉപയോഗിച്ച് കണ്‍മുന്‍പില്‍ ഇരിക്കുന്ന രാജാക്കന്‍ മാരെ പോലും വിമര്‍ശിച്ചിരുന്നു.അത്തരമൊരു ശൈലി ഇന്നും സാധ്യമാകും .തുള്ളലിന്റെ തനതു ശൈലിയില്‍ നിന്ന് അല്‍പ്പം വ്യത്യാസപ്പെടുത്തി വസ്തുതകളെ കാര്യകാരണ സഹിതം എല്ലാവര്‍ക്കും രസിപ്പിക്കുന്ന തരത്തിലാണ് ഈ പരിപാടി കൈകാര്യം ചെയ്യ്തിരിക്കുന്നത് . ഹാസ്യവിമര്‍ശനമാണെങ്കിലും ഇത് മറ്റുള്ളവരെ തേജോവധം ചെയ്യുന്നു എന്നൊരു തോന്നല്‍ ഉണ്ടാകാനിടയില്ലേ ? ആക്ഷേപഹാസ്യമായ ഇത് ഒരിക്കലും അധിക്ഷേപ ഹാസ്യമായിട്ടില്ല ചിത്രീകരിച്ചിരിക്കുന്നത് .വിമര്‍ശന ഹാസ്യംമെന്നു വേണമെങ്കില്‍ പറയാം വിഷ്യല്‍ മീഡിയ യായതു കൊണ്ട് ന്യുസ് ബിറ്റുകളുടെ സഹായത്തോടു കൂടി എല്ലാ മര്യാദകളും പാലിച്ചു കൊണ്ടാണ് ഓരോ എപ്പിസോഡും ചെയ്യുന്നത് .
പരിപാടിയെ കുറിച്ച് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ?
2006 ഫ്രബ്രുവരി യിലാണ് ഈ പ്രോഗ്രാം തുടങ്ങുന്നത് തുടക്കത്തില്‍ ധാരാളം വിമര്‍ശനങ്ങള്‍ വന്നിരുന്നു . ഒരു വ്യക്തി പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ വിമര്‍ശിക്കാമോ എന്ന് പലരും ചോദിച്ചിരുന്നു .അത് വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ കാണാത്തവരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണങ്ങളായിരുന്നു പിന്നിട് ഈ പരിപാടിയുടെ ചുവടുപിടിച്ച് മറ്റു പല ചാനലുകളിലും ഹാസ്യരൂപേണ രാഷ്ട്രിയ വിമര്‍ശനം തുടങ്ങിയപ്പോള്‍ എല്ലാവരുമിത് അസ്വദിക്കാന്‍ തുടങ്ങി .
ധാരാളം പഴഞ്ചോല്ലുകള്‍ മനോഹരമായ രീതിയില്‍ വിഷയത്തിനു ചേരും വിധം ചേര്‍ക്കുന്നുണ്ടല്ലോ അതിനു പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ ?
പഴം ഞ്ചൊല്ലുകള്‍ പറയുന്നത് കാര്യം രസകരമായി പറയുവാനും പറയുന്നകാര്യങ്ങള്‍ മര്‍മ്മത്തു കൊള്ളുന്നതിനും വേണ്ടിയാണ് .കൂടാതെ പ്രേക്ഷകരെ ബോറടിപ്പിക്കാതിരിക്കുകയും വേണം അതുകൊണ്ടുതന്നെ ന്യൂസ് പേപ്പറുകളിലെ കാര്‍ട്ടുണുകള്‍ ആസ്വദിക്കുന്നതുപോലെ ടെലിവിഷനിലെ ഹാസ്യപരിപാടിയും ജനങ്ങള്‍ കാണാന്‍ തുടങ്ങി . ഒരു കാര്യത്തിന്റെ ഹാസ്യവല്‍ക്കരണത്തിലൂടെ ചിരിക്കുവാനും അതിനോടൊപ്പം ചിന്തിക്കുവാനും തുടങ്ങി .അതാണു പരിപാടിയുടെയും എന്റെയും വിജയം .
രാഷ്ട്രിയാതിപ്രസരമുള്ള ഒരുസമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അരമണിക്കുര്‍ നേരം ചാനലുമാറ്റാതെ ജനങ്ങ പിടിച്ചിരുത്തണമെങ്കില്‍ കുഞ്ചന്‍ നമ്പ്യരുപാടിയതുപോലെ ....
ചിരിക്കും കഥകേട്ടാല്‍ ഇരിക്കും ആയതല്ലങ്കില്‍ തിരിക്കും ....
ഭരണവും ഭരണാധികാരികളും മാറും ഒപ്പം പ്രസ്ഥാവനകളും വാഗ്ദ്ധാനങ്ങളും .ഇതിന്റെയൊക്കെ ഉള്ളു കള്ളികള്‍ അറിയിക്കാന്‍ നാടകമേ ഉലകത്തിത്തിലൂടെ സന്തോഷും . സോ പ്ലീസ് വാച്ച് ഓണ്‍ അമൃതാ ടി വി സാറ്റര്‍ഡേ 10.30 pm
Wednesday, June 8, 2011
ഷാരുഖ് സലിംകുമാറിനു പകരമാകുമോ ?
ലാല്‍ ജോസിന്റെ സ്പാനിഷ് മസാലയില്‍ ദിലീപും -കുഞ്ചാക്കോയും
Tuesday, June 7, 2011
മുഖത്തെ ചുളിവുകള്‍ അസ്ഥിക്ഷയത്തിന്റെ ലക്ഷണം
സ്ത്രികളുടെ മുഖത്തെ ചുളിവുകളില്‍ നിന്നും അസ്ഥിക്ഷയം തിരിച്ചറിയുവാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ .യു എസിലെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതിനെ കുറിച്ചുള്ള പഠനം നടത്തിയത് .മുഖത്തെ പ്രോട്ടിന്റെ അളവും അസ്ഥിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് അതിനാല്‍ മുഖത്ത് കൂടുതല്‍ ചുളിവുകള്‍ ഉണ്ടാകുന്നത് അസ്ഥിക്ഷയത്തെ സൂചിപ്പിക്കുന്നു .ഡ്യുറോമീറ്റര്‍ എന്ന ഉപകരണം കൊണ്ട് 114 മധ്യവയസ്‌കരായ സ്ത്രികളിലാണ് ഇവര്‍ പരീക്ഷണം നടത്തിയത് . മുഖത്തും കഴുത്തുകളിലും ഉള്ള വിവിധ ഭാഗങ്ങളില്‍ ഉള്ള സ്‌കിന്നിന്റെ റിജിഡിറ്റി പരിശോധിച്ചാണ് ഇവര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് .സ്‌നിഗ്ധത കുറഞ്ഞ തൊലിയും ചുളിവുകളും ബലക്ഷയം കുറഞ്ഞ എല്ലുകളെ സൂചിപ്പിക്കുന്നു അവരുടെ എല്ലുകള്‍ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് .അതുകൊണ്ട് ഇനിമുതല്‍ തൊലിക്കട്ടിയുള്ളവരുടെ എല്ലിനും നല്ല കട്ടിയായിരിക്കും അല്ലാത്തവര്‍ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതു നല്ലതായിരിക്കും .
Thursday, June 2, 2011
സ്വപ്‌നങ്ങളെ കൊന്നവര്‍
എന്റെ സ്വപ്നങ്ങളെ അവര്‍ കൊന്നു
ഞാന്‍ യാചിച്ചു ആരും കേട്ടില്ല
കോടാലി കൊണ്ടതിനെ വെട്ടിമുറിക്കുമ്പോഴും ഞാന്‍ കേണു
കൊല്ലരുതേ ..
തെരുവിന്റെ വേശ്യയാക്കി അവരെന്നെ ചവിട്ടിതാഴ്ത്തി
നിനക്കെന്തിനാണിവളെ
പിന്നെയെന്തിനെന്നെ സ്‌നേഹിച്ചു
ഞാന്‍ വിലപിച്ചു.
ന്യായവാദങ്ങള്‍ നിരത്തി അവര്‍ ആക്രോശിച്ചു
വേശ്യയുടെ കുഞ്ഞ് ജീവിച്ചിരിക്കാന്‍ പാടില്ല
ജാതിയില്ല മതമില്ല ഇവള്‍ ജീവിക്കാന്‍ പാടില്ല
ഇല്ല ഞാന്‍ പിന്നെയും വിലപിച്ചു
വിട്ടുകൊടുക്കില്ല ഞാന്‍ ജീവശ്വാസം കൊടുത്തു ഞാന്‍ വളര്‍ത്തികൊള്ളാം
ഇല്ല ഞങ്ങള്‍ക്കു സുഖിക്കണം
ഇവള്‍ ജീവിതം കണ്ണിരുകൊണ്ടു മൂടും
പിന്നെ എന്തിനെന്നെ സ്‌നേഹിച്ചു.
തെരുവിന്റെ മകളേ എന്തിനു സ്‌നേഹിച്ചു
ജിവിത കൊടുങ്കാറ്റില്‍ പായുന്ന എന്നെ എന്തിനു നീ പിടിച്ചു നിര്‍ത്തി
ആക്രോശിക്കുന്നവര്‍ ആക്രോശിക്കട്ടെ
നീ എങ്കിലും പോരുമോ
നമുക്കതിനെ വളര്‍ത്താം
ഇല്ല ഞാന്‍ വരില്ല എനിക്കു സുഖിക്കണം
എന്തിനിനിയും കളളം പറയുന്നു
നീ അതിനെ കൊന്നുവല്ലോ
എല്ലാവരോടും ഞാന്‍ യാചിച്ചു
തിരികെ തരു എന്റെ മകളെ
തെരുവിന്റെ മകളെ നിനക്ക് സ്വപ്നങ്ങള്‍ പാടില്ല
വെറുത്തിട്ടില്ല പോലും
എന്തിനിനി വെറുക്കണം,സ്‌നേഹിക്കണം
കൊന്നില്ലേ അതിനെ
നിനക്കെന്തു വേണം ഇനി
എന്റെ മുഖത്തേക്കവര്‍ ആഞ്ഞു തുപ്പി
നിങ്ങള്‍ ചവിട്ടിയരച്ച യെന്‍ ഹ്യദയത്തിലില്ല
സ്‌നേഹത്തിന്റെ വറ്റലുകള്‍
നീതി പീഠങ്ങളെ നിങ്ങള്‍ ചോദിക്കില്ല
വേശ്യാ വിലാപങ്ങള്‍ ആരുകേള്‍ക്കാന്‍
മകളേ ചുടുചോര വാര്‍ന്നിട്ടില്ലാത്ത നിന്റെ ശവം
താങ്ങുവാന്‍ ആരും വന്നില്ല
ഞാന്‍ കരഞ്ഞു ആരും കേട്ടില്ല
എന്റെ വഴികളെല്ലാം കണ്ണിരില്‍ കുതിര്‍ന്നു
എന്റെ സ്വപ്നങ്ങളെ ഞാന്‍
ചിതയൊരുക്കി ദഹിപ്പിച്ചു
ജെന്നിഫര്‍ ലോപ്പസ് പാട്ടുകാരെ കണ്ടെത്തുന്നു
പോപ്പ് ഗായിക ജെന്നിഫറും ഭര്‍ത്താവ് മാര്‍ക്ക് ആന്റെണിയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ചുറ്റിയടിച്ചു നടക്കുകയാണ്. ഇവര്‍ വിനോദിച്ചു നടക്കുകയാണെന്നു കരുതരുത് .രണ്ടുപേരും കച്ചയും കെട്ടിയിറങ്ങിയിരിക്കുന്നത് പുതിയ പാട്ടുകാരെ വീശിപ്പിടിക്കാനാണ. ് അടുത്തമാസം തുടങ്ങുന്ന എക്യൂ വിവ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലേക്കു പാട്ടുകാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് .പ്രോഗ്രാമിന്റെ നിര്‍മ്മാതക്കളായ എക്‌സ് ഐ എക്‌സ് എന്റര്‍റ്റയ്‌മെന്റ് അമേരിക്കന്‍ ഐഡല്‍ എന്ന പേരില്‍ തുടക്കമിട്ടിരിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യൂറ്റുബ് സ്വന്തം വഴി പാട്ടുകളും ,വീഡീയോകളും സമര്‍പ്പിക്കാം.
ഇത് തികച്ചും വ്യക്തിപരമായിട്ടുള്ള ലക്ഷ്യമാണെന്നാണ് ജെന്നിഫര്‍ പറയുന്നത് . അറിയപ്പെടാതെകിടക്കുന്ന നിരവധി കഴിവുള്ളവരുണ്ട് അവരെ കണ്ടെത്തുകയും പ്രോല്‍സാഹനം നല്‍കുകയും ചെയ്യണം . ബ്രസീല്‍,കൊളംമ്പിയ,പെറു,മെകസിക്കോ,ഉറുഗ്വ എന്നിവിടങ്ങളിലെ ചെറിയ ടൗണുകളില്‍ ഇവര്‍ സന്ദര്‍ശിച്ചു പാട്ടുകാരെ കണ്ടെത്തുന്നതായിരിക്കും എന്തായാലും ജെന്നിഫറും ആന്റണിയും വേറിട്ടവഴികളിലൂടെ സഞ്ചരിച്ച് പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള യാത്ര തുടങ്ങികഴിഞ്ഞിരിക്കുന്നു .
ഹൗസ് ബോട്ടില്‍ ചുറ്റിയടിക്കാന്‍ കുമരകം
വെള്ളകൊറ്റികള്‍ പാറിനടക്കുന്ന വയലേലകള്‍ കണ്ട് വേമ്പനാട് കായലിന്റെ കുഞ്ഞോളങ്ങളെ തഴുകിവരുന്ന ഇളംകാറ്റേറ്റ് ഒരു ബോട്ട് യാത്ര ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിന് എന്തൊരു ആനന്ദം അല്ലേ . കോട്ടയം ജില്ലയിലെ പ്രശസ്ഥമായ കുമരകം പ്രക്യതി കനിഞ്ഞു നല്‍കിയ സൗന്ദര്യവുമായി സഞ്ചാരികളെ മാടിവിളിച്ചു കൊണ്ടിരിക്കുന്നു വന്നു കണ്ട് പോകുന്നവര്‍ പിന്നെയും പിന്നെയും കുമരകത്തെ തേടി എത്തും.അപൂര്‍വ്വയിനം പക്ഷികള്‍ കൂടൊരുക്കി താമസിക്കുന്ന ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസയാണ്. കണ്ണെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ കേരളത്തിന്റെ പച്ച സൗന്ദര്യം വെളിപ്പെടുത്തുന്നു . ഹൗസ് ബോട്ടുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് നാടന്‍ മല്‍സ്യവിഭവങ്ങള്‍ കൊണ്ടുള്ള രുചികരമായ ഭക്ഷണം ലഭിക്കും . താമസിക്കുവാന്‍ ടാജിന്റെ ഹോട്ടലും, കെ റ്റി ഡി സി യുടെ ഹോട്ടലും കുമരകത്തുണ്ട് .സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ തരം വള്ളം കളികളും നടത്താറുണ്ട് .പതിനാല് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതം ലോക പ്രശസ്തി നേടിയതാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും മാറി മനസ്സ് ഒന്നു റീ ഫ്രഷ് ആക്കുവാന്‍ കുമരകം തന്നെയാണ് എറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രം .കൊഞ്ച് ഫ്രൈയും കരിമീനുമൊക്കെ കഴിച്ച് ഒരു കായല്‍ സവാരിക്കായി പുറപ്പെട്ടോളു് ജീവിതത്തില്‍ മറക്കാനാവാത്ത കാഴ്ചകളൊരുക്കി കുമരകം കാത്തിരിക്കുകയാണ് . -രാഖി
ലാലിന്റെ കാസനോവ ഓണത്തിന്
മോഹന്‍ ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കാസനോവ ഓണത്തിനു റിലീസാകുന്നു .ജൂലൈയില്‍ ആണ് ആദ്യം റീലിസ്‌ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ലാലിന് ഓണചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ റിലീസ് ഓഗസ്റ്റിലാക്കുകയായിരുന്നു .
ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് കാസനോവ വരുന്നത്. മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ആക്ഷന്‍രംഗങ്ങളാണ് കാസനോവയില്‍ ചിത്രീകരിച്ചിരിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശ്തരായ വില്യം ഫ്രാന്‍സ് സ്പില്‍ഹോസ് ടീംമാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് .ക്ലൈമാക്‌സ് ഷൂട്ടിംങ്ങ് ദുബായിന്‍ അണ് പൂര്‍ത്തികരിച്ചത് .ബാങ്കോങ്ങിലാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്
പൂക്കള്‍ വില്‍ക്കുന്ന വ്യാപാരിയാണ് ലാല്‍ അവതരിപ്പിക്കുന്ന കാസനോവ .പ്രണയം കാസനോവക്ക് ഒരു വീക്ക്‌നെസ് ആണ് .ആഡംമ്പര ജീവിതം നയിച്ച് കാമുകിമാരെ വിസ്മയിപ്പിക്കുക എന്നതാണ് കാസനോവയുടെ ഇഷ്ടവിനോദം .തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിമാരായ ശ്രേയ ശരണ്‍ ,ലക്ഷമീ റായി,റോമ,സഞ്ജന എന്നിവര്‍ നായികമാരായി മല്‍സരിച്ച് അഭിനയിച്ചിരിക്കുന്നു .ജഗതീ ശ്രീകുമാര്‍ ,ലാലു അലക്‌സ് ,റിയാസ് ഖാന്‍ ,ശങ്കര്‍ തുടങ്ങി മലയാളസിനിമയിലെ നൂറിലേറെ പേര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് .അഞ്ച് ഗാനങ്ങളാണ് കാസനോവയില്‍ ഉള്ളത് .യശശരീരനായ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഗോപീ സുന്ദര്‍ ,അല്‍ഫോണ്‍സ് ,ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു .
ട്രാഫിക്ക് എന്ന ഹിറ്റ് ചിത്രത്തിനുശേഷം ബോബി സഞ്ജയ് ടീമിന്റെ വ്യത്യസ്തമായ ഒരു തിരക്കഥയാണ് കാസനോവ. ലാലിന്റ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു .ഉയര്‍ന്ന ബജറ്റിലുള്ള സിനിമ നിര്‍മ്മിക്കുന്നത് സി .ജെ റോയിയാണ് വിതരണം മാക്‌സ് ലാബ് .
Sunday, May 29, 2011
ശബ്ദത്തിന്റെ പത്തരമാറ്റ് തങ്കം
രാഖി എസ് നാരായണന്‍
തിരുവനന്തപുരത്തെ വഴുതയ്ക്കാടുള്ള ഷോര്‍ട്ട്‌സ്‌റ്റേ ഹോം . ടെലിവിഷനില്‍ ഒരു പഴയ മലയാള ചിത്രം നടക്കുന്നു
ശാരദ പ്രണയാതുരമായി സത്യനോട് കൊഞ്ചികുഴയുകയാണ് . ടെലിവിഷന്റെ തൊട്ടടുത്ത് വലിയപൊട്ടൊക്കെ തൊട്ട് ഒര അമ്മ ഇരിക്കുന്നു . ശാരദ പറയുന്നത് എന്റെ ശബ്ദമാണ് ആ അമ്മ പറഞ്ഞു . അതേ അതു സത്യമായിരുന്നു പഴയകാല ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റ് പാലാ തങ്കംമായിരുന്നു അത് . ആയിരത്തിലധികം ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യ്തു 400 സിനിമകളില്‍ അഭിനയിച്ചു നിരവധി നാടക സമിതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള തങ്കം ഇന്ന് ആരോരുമില്ലാതെ ആരോരുമറിയാതെ തന്റെ പഴയകാല ഓര്‍മ്മകളുടെ പച്ചപ്പില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ സജീവ സാന്ന്യധ്യമായിരുന്നു അവര്‍ ഷീല, ജയഭാരതി, ശാരദ, തുടങ്ങി പഴയകാലത്തെ ഒട്ടുമിക്ക താരങ്ങള്‍ക്കും ശബ്ദം കൊടുത്തിട്ടുള്ള തങ്കത്തിന്റെ മാസ്റ്റര്‍ പീസ് ഹൊറര്‍ ചിത്രമായ ലിസയാണ് . സത്യന്റെയും നസീറിന്റെയും അമ്മയായിട്ടും നിരവധി ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായും തിളങ്ങിയ അവര്‍ എന്‍ .എന്‍ .പിള്ളയുടെയും , പി ജെ ആന്റെണിയുടെയും നാടക ട്രൂപ്പിലെ മികവുറ്റ നടി കൂടിയായിരുന്നു . കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തങ്കത്തെ കലാരംഗത്ത് എത്തിച്ചത് . എന്നാല്‍ കലയില്‍ നിന്നും ഒന്നും സമ്പാദിക്കാനാകാതെ വേദനിക്കുന്ന മനസ്സുമായി ഒറ്റപ്പെട്ടു കഴിയുന്ന തങ്കത്തിന് ഇന്ന് ആരോടും പരാതി ഇല്ല . ഇപ്പോഴും തന്റെ അവസ്ഥ അറിഞ്ഞ് കലാരംഗത്തേക്ക് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ എന്ന് ആ മനസ്സു കൊതിക്കുന്നു . ഞാന്‍ എങ്ങനെ ഇവിടെ എത്തി തങ്കം പറഞ്ഞു തുടങ്ങി.
പാട്ടു പാടാന്‍ കൊതിച്ചകാലം....
കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്ത് അരുണാപുരത്ത് രാഘവന്‍ നായരുടെയും ലക്ഷമി കുട്ടിയമ്മയുടെയും മകളായിട്ടാണ് ജനിച്ചത് . കുട്ടിക്കാലം മുതല്‍ പാട്ടു പാടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ പുലിയന്നുരിലുള്ള വിജയന്‍ ഭാഗവതരുടെയടുത്ത് പാട്ടുപഠിക്കുവാന്‍ ചേര്‍ന്നു . പിന്നീട് എന്റെ ഇളയച്ഛന്‍ ചങ്ങനാശ്ശേരിയിലുള്ള ലക്ഷമീപുരം കൊട്ടാരത്തിലെ എ .പി .ആര്‍ വര്‍മ്മയുടെ അടുത്ത് പാട്ടുപഠിക്കുവാന്‍ ചേര്‍ത്തു . അവിടത്തെ എന്റെ സഹപാഠിയായിരുന്നു കവിയൂര്‍ പൊന്നമ്മ . പഠനത്തിനിടയില്‍ സത്യന്റെ കെടാവിളക്ക് എന്ന സിനിമയില്‍ താമരമലരു പോല്‍... എന്ന പാട്ടു പാടാന്‍ അവസരം ലഭിച്ചു. മദ്രാസിലായിരുന്നു റെക്കോഡിംങ്ങ് എന്നാല്‍ ചിത്രം പുറത്തുവന്നില്ല . മദ്രാസില്‍ നിന്നും തിരിച്ചു വന്ന എനിക്ക് പാലായിലെ പള്ളികളിലെ പരിപാടികളില്‍ പാടുവാന്‍ അവസരം ലഭിച്ചു .പിന്നിട് എന്റെ കഴിവു മനസ്സിലാക്കി നാട്ടുകാരാണ് എന്നെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന് പറയാം .പാലായിലെ നിരവധി ക്ലബ്ബുകളിലും നാടകസമിതികളിലും പാടിയിരുന്ന എന്നെ നാട്ടുകാര്‍ പാലാ തങ്കം എന്നു വിളിച്ചു.
നാടകത്തിലേക്ക്..
എന്‍ .എന്‍ .പിളള സാറിന്റെ വിശ്വകേരള എന്ന നാടകട്രുപ്പിലാണ് എനിക്ക് അഭിനയിക്കാന്‍ ആദ്യമായി അവസരം ലഭിക്കുന്നത് . ജീവിതത്തിലെ വഴിത്തിരിവായിരുന്നു വിശ്വകേരളയില്‍ അംഗമായത് . ഒരു മകളെ പോലെയാണ് പിള്ള സാര്‍ എന്നെ സ്‌നേഹിച്ചത് . അഭിനയത്തില്‍ എന്റെ ഗുരുകുലം എന്നു തന്നെ പറയാം വിശ്വകേരള . പിന്നിട് ചങ്ങനാശ്ശേരീ ഗീതാ തീയറ്റേഴ്‌സില്‍ നാലുവര്‍ഷം അഭിനയിച്ചു . പിജെ ആന്റണി ,ഗോവിന്ദന്‍ കുട്ടി എന്നീ പ്രമുഖരുടെ നാടകസമിതികളിലും പ്രവര്‍ത്തിച്ചു. ആ സമയത്തെക്കെ നാടകം എന്നത് എല്ലാവരും ആസ്വദിക്കുന്ന ഒന്നായിരുന്നു ഇന്നത്തെ പോലെ ടെലിവിഷന്‍നൊന്നുമില്ലായിരുന്നു .
ഉദയാസ്റ്റുഡിയോയില്‍ നിന്നൊരു വിളി..
ഉദയാസ്റ്റുഡിയോയിലെ കുഞ്ചാക്കോമുതലാളി പാലാ യൂണിവേഴ്‌സല്‍ തീയറ്ററിലേക്കു വിളിച്ച് തങ്കത്തിന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യംമുണ്ടോ എന്ന് ചോദിച്ചു . എനിക്ക് അതുകേട്ടപ്പോള്‍ സന്തോഷമായി പക്ഷേ വീട്ടില്‍ സമ്മതിക്കില്ലായിരുന്നു പക്ഷേ എന്റ വാശി പിടുത്തത്തിനൊടുവില്‍ അമ്മ സമ്മതം മൂളി .ഉദയാസ്റ്റുഡിയോയില്‍ ചെന്ന് കുഞ്ചാക്കോ മുതലാളിയെ കണ്ടു സത്യന്റെ കടലമ്മ എന്ന സിനിയില്‍ ചെറിയൊരു വേഷമായിരുന്നു ചെയ്യ്തത് . പിന്നിട് ഉദയായുടെ തന്നെ ചിത്രമായ റബേക്കയില്‍ സത്യന്റെ അമ്മയായി അഭിനയിച്ചു അത് വളരെ മികച്ച കഥാപാത്രം മായിരുന്നു .
നാടകത്തെ കൈയ്യൊഴിയാതെ ...
സിനിമയില്‍ ചെറിയ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കിലും നാടകാഭിനയം തുടര്‍ന്നു പോന്നിരുന്നു .അക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എന്റെ ഫോട്ടോ സഹിതം ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു ഹിന്ദിയിലെ ഒരു പ്രമുഖ നടിയുമായി താതതമ്യപ്പെടുത്തികൊണ്ടുളളതായിരുന്നു ലേഖനം .അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു . പിന്നിട് കെ .പി .എസിയുടെ നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, സര്‍വ്വേക്കല്ല് ,മൂലധനം എന്നി നാടങ്ങളില്‍ അഭിനയിച്ചു .ഇതിനിടക്ക് എന്റെ കല്ല്യണം കഴിഞ്ഞു .തിരുവനന്തപുരം കൈതമുക്കിലുള്ള ശ്രീധരന്‍ തമ്പിയെയാണ് വിവാഹം കഴിച്ചത് പോലീസ് ഓഫീസറായിരുന്നു അദ്ദേഹം . മുന്നു മക്കളുണ്ടായി രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. നാടക അഭിനയം അപ്പോഴും തുടര്‍ന്നു കൊണ്ടിരുന്നു .പൊന്‍കുന്നം വര്‍ക്കിയുടെ നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോളാണ് ഭര്‍ത്താവ് ഒരു വാഹനാപകടത്തില്‍ മരിക്കുന്നത് . ജീവിതം വഴിമുട്ടിയ അവസ്ഥ തന്നെയായിരുന്നു അത് മനസ്സ് പതറിപ്പോയ നിമിഷങ്ങള്‍ . എന്റെ മക്കളെ നന്നായി വളര്‍ത്തണം എന്നായിരുന്നു എന്റെ ചിന്ത
ജീവിക്കുവാനായി സിനിമയിലേക്ക്
ദൈവത്തിന്റ അനുഗ്രഹം കൊണ്ടാണെന്നുപറയാം ഭാസ്‌ക്കരന്‍ മാഷിന്റെ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തിന്‍ നല്ലൊരു അമ്മ വേഷം ലഭിച്ചു പിന്നിട് ഇന്നല്ലങ്കിനല്‍ നാളെ ,നിറകുടം,കലിയുഗം,ഏണിപ്പടികള്‍ ,അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി നിരവധി സിനിമകള്‍ ചെയ്യ്തു .എന്റെ ശബ്ദം നല്ലതായിരുന്നതുകൊണ്ട് നായികമാര്‍ക്ക് ശബ്ദം കൊടുക്കുവാനും തുടങ്ങി .അക്കാലത്തിറങ്ങിയ എതാണ്ട് തൊണ്ണുറു ശതമാനം സിനിമകളിലും നായികമാര്‍ക്കും ,സഹ നടികള്‍ക്കു മൊക്കെ ഞാന്‍ ശബ്്ദം നല്‍കിയിരുന്നു. ബോബനും മോളിയും സിനിമയില്‍ ബോബനു വേണ്ടിയും കൃഷ്ണാ ഗുരുവായൂരപ്പായില്‍ ബേബി ശാലിനിക്കു വേണ്ടിയും ഡബ്ബു ചെയ്യ്തു . ലിസ സിനിമക്കുവേണ്ടി പതിനഞ്ചു ദിവസം വിശ്രമില്ലാതെ ജോലി ചെയ്യ്തുതു വഴി തൊണ്ടയൊക്കെ പൊട്ടി ചോരവന്നു അവസാനം കിടപ്പിലായി. മനുഷ്യരുടെതു മാത്രമല്ല പക്ഷികള്‍ക്കും ,മൃഗങ്ങള്‍ക്കും ഒക്കെ ശബ്ദം നല്‍കിയിരുന്നു കലയെന്നാല്‍ ആത്മസമര്‍പ്പണമാകണം എന്തെങ്കിലും കാട്ടികൂട്ടിയിട്ട് കാര്യമില്ല. ഇന്നും മലയാള സിനിയയില്‍ ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട പരിഗണനകിട്ടുന്നുണ്ടോ. ഇന്ന് അത്യാധുനീക സൗകര്യങ്ങളുള്ള സ്റ്റുഡിയോയൊക്കയുണ്ട് അന്നത്തെകാലത്ത് വളരെ കഷ്ടപ്പെട്ടാണ്്് ജോലിചെയ്യുന്നത് .നായികയുടെ അഭിനയം പൂര്‍ണ്ണമാകണമെങ്കില്‍ സംഭാഷണം നന്നായിരിക്കണം .
അവസരങ്ങള്‍ കുറയുന്നു..
നമ്മള്‍ സഹായിച്ചവര്‍ തന്നെ നമ്മളെ തള്ളിതാഴയിടുക ഹൃദയം നുറുങ്ങുന്ന അനുഭവമായിരിക്കും അത് .എന്റെ ജീവിതത്തിന്റെ അടിത്തറ ഇളകിയ സംഭവംമാണിതെന്നു പറയാം .ആരോരുമില്ലാതെ അഭയം തേടി ന്റൈ അടുത്ത് വന്ന ഒരാളെ മനുഷ്യത്വത്തിന്റെ പേരില്‍ എനിക്കു വന്ന ഒരു അവസരം കൊടുത്തു രക്ഷപെടണമെങ്കില്‍ രക്ഷപ്പെടട്ടെ എന്നു കരുതി . പക്ഷേ അവസരം കിട്ടികഴിഞ്ഞ ആള്‍ മുഖാന്തിരം എന്നെ പല പ്രോജക്ടുകളിന്‍ നിന്നും ഒഴിവാക്കി പിന്നിട് അയാള്‍ എന്നെ ദ്രോഹിക്കാവുന്നിടത്തൊക്കെ ദ്രോഹിച്ചു . ചവിട്ടി താഴ്ത്താവുന്നിടത്തൊക്കെ ചവിട്ടി താഴ്ത്തി .എനിക്ക് പിന്നിട് അവസരങ്ങള്‍ ലഭിക്കാതെയായി .ആ വ്യക്തി ഇന്നും ഡബ്ബിംങ്ങ് രംഗത്തുണ്ട് . ബാലന്‍ കെ നായരുടെ യാഗാഗ്നിയാണ് അവസാനം അഭിനയിച്ചത് . പിന്നിട് ഡബ്ബിങ്ങിലും അവസരം ലഭിച്ചില്ല .സിനിമ എന്നത് മായിക പ്രപഞ്ചമാണ് അവസരത്തിനു വേണ്ടി പിന്നിട് ഞാന്‍ ആരുടെയും മുന്‍പില്‍ കൈനീട്ടാന്‍ പോയിട്ടില്ല വഴിവിട്ടമാര്‍ഗ്ഗങ്ങളിലൂടെ അവസരത്തിനു വേണ്ടി ശ്രമിച്ചുമില്ല എനിക്കു അങ്ങനെ പണം ഉണ്ടാക്കാന്‍ ആഗ്രഹവുംമില്ലായിരുന്നു . പിന്നെ മദ്രാസില്‍ നിന്നും തിരികെ പോന്നു .
ഒരുപാടു ഞാന്‍ കരഞ്ഞു ഇനി വയ്യ ..
ജീവിത സായന്തനത്തില്‍ ഇപ്പോള്‍ ഞാന്‍ തനിച്ചാണ് പണവും പ്രശസ്തിയും ഉള്ളപ്പോള്‍ എല്ലാവരും നോക്കും അല്ലാത്തപ്പോള്‍ എല്ലാവര്‍ക്കും ഒരു ഭാരം തന്നെയാണ് . മക്കളെ ഞാന്‍ നല്ല വിധത്തില്‍ നോക്കി അവര്‍ക്ക് ഞാന്‍ ഒരു ഭാരമാകുന്നില്ല . അവര്‍ എന്നെ നോക്കാന്‍ തയ്യാറായാല്‍ എനിക്കു സന്തോഷമേയുള്ളു .അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല അമ്മയെ നോക്കേണേടത് മക്കളുടെ കടമയല്ലേ .ഞാന്‍ അഭിനയിച്ച അമ്മ വേഷങ്ങള്‍ എല്ലാം തന്നെ ദുഖങ്ങള്‍ പേറി എരിഞ്ഞടങ്ങുന്ന കഥാപാത്രങ്ങളായിരുന്നു അതുപോലെ എന്റെ ജീവിതവും അവസാനിക്കുമായിരിക്കും . സിനിമാ സംഘടനയായ അമ്മയുടെ മെമ്പര്‍ഷിപ്പിനുവേണ്ടി ശ്രമിക്കുകയാണിപ്പോള്‍ ആരെങ്കിലും അഭിനയിക്കാന്‍ അവസരം തന്നാല്‍ അഭിനയിക്കാനും തയ്യാറാണ് .
ഇന്നലകളില്‍ പ്രകാശം പരത്തിയിരുന്നവര്‍ .. നമുക്കു മുന്‍പേ നടന്നവര്‍ .. കാലത്തിന്റെ ചവിട്ടുപടിയില്‍ നിന്നും കാലിടറിവീഴുമ്പോള്‍ ആരും തിരിഞ്ഞു നോക്കില്ല ..ഒറ്റപ്പെടലുകള്‍ എന്നും വേദനയാണ് കഷ്ടപ്പെട്ട് പ്രതീക്ഷയോടെ കൊണ്ടുവന്ന ജീവിതാവസാനം ആരാലും പരിഗണിക്കപ്പെടാതെ കഴിയുക .സിനിമ അങ്ങനെയാണ് എല്ലാം ഉള്ളപ്പോള്‍ കൂടെ നില്‍ക്കാനാളുണ്ടാകും ഇല്ലാത്തപ്പോള്‍ ഒന്നുമില്ല വമ്പന്‍ ആര്‍ട്ടിസ്റ്റുകളെ പോലും ആരും തിരിഞ്ഞു നോക്കില്ല പിന്നെ തങ്കത്തെ പോലുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആരുനോക്കാന്‍ ജീവിതത്തിന്റെ ഈ സായന്തനകാലത്ത് കലയ്ക്കുവേണ്ടി ജീവിച്ച മനസ്സും ശരീരവുമായി ഒരിറ്റു സ്‌നേഹവും സഹായവും കാത്തിരിക്കുകയാണ് തങ്കം .
Friday, May 27, 2011
ഷേക്‌സ്പീയറിന്റെ ഹാംലെറ്റ് മലയാളത്തില്‍ കര്‍മ്മയോഗിയായ് എത്തുന്നു
Friday, April 29, 2011
കാണാമറയത്ത് കഥമെനഞ്ഞ് മധു മുട്ടം
നാന്‍ താന്‍ നാഗവല്ലി ... ഡയലോഗ് കേള്‍ക്കുമ്പോഴെ അറിയാം മണിചിത്രത്താഴിലേതാണെന്ന് . ഗംഗയായും നാഗവല്ലിയായും എത്തി ശോഭനയും സൈക്യാട്രിസ്‌റ്റ് സണ്ണിയായി മോഹന്‍ ലാലും തകര്‍ത്തഭിനയിച്ചപ്പോള്‍തമിഴില്‍ ചന്ദ്രമുഖിയിലൂടെ രജനീകാന്തും ജ്യോതികയും അതാവര്‍ത്തിച്ചു .
Thursday, April 21, 2011
സംഗീതത്തിന്റെ സൗപര്‍ണ്ണികയില്‍ നീരാടി കൈതപ്രം
രാഖി എസ് നാരായണന്‍
ദേവദുന്ദുഭിയുടെ സാന്ദ്രലയമായ് വന്ന് സംഗീതത്തിന്റെ സൗപര്‍ണ്ണികാ തീരത്ത് ദേവസഭാതലം തീര്‍ത്ത കൈതപ്രം ദാമോദരന്‍ നമ്പൂതിരി മലയാള സിനിമയില്‍ രജത ജൂബിലി കഴിഞ്ഞതിന്റെ നിറവിലാണ്.
കൈതപ്രം ഗ്രാമത്തിലെ വണ്ണാത്തിപ്പുഴയുടെ തീരങ്ങളില്‍ പൂജാമന്ത്രങ്ങള്‍ ഉരുവിട്ടുനടന്ന കണ്ണാടി ഇല്ലത്തെ ശാന്തിക്കാരന്‍ ഇന്ന് ഗാന രചയിതാവ്,സംഗീത സംവിധായകന്‍ ,കവി,നടന്‍ ,തിരക്കഥാകൃത്ത് ,ഗായകന്‍ ഒടുവില്‍ സിനിമാ സംവിധായകനുമായി വളര്‍ന്ന് കലയുടെ മഴവില്ലിനറ്റം വരെയായി .
1985 ല്‍ ഫാസില്‍ സംവിധാനം ചെയ്യ്‌ത എന്നെന്നും കണ്ണേട്ടന്‍ എന്ന ചിത്രത്തിനു പാട്ടുകള്‍ എഴുതികൊണ്ടാണ് കൈതപ്രം ദാമോദരന്‍ നമ്പുതിരി സിനിമാ രംഗത്തേക്കു കടന്നുവരുന്നത് . മലയാള സിനിമാ ഗാനരചനാ രംഗത്ത് കൈതപ്രത്തിന്റെ തൂലികയിന്‍ നിന്നും അടര്‍ന്നു വീണ വരികളില്‍ ഗൃഹാതൃരത്വംത്തിന്റെ നനുത്ത സ്‌പര്‍ശമുണ്ട് ,വേദനയുണ്ട് , ത്രസിപ്പിക്കുന്ന മാന്ത്രിക ഭാവങ്ങളുണ്ട് .
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കൈതപ്രം കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950 ല്‍ ജനിച്ചു .സംഗീത പാരമ്പര്യമുള്ള കുംടുംബമായിരുന്നു അദ്ദേഹത്തിന്റെത് . കുടുംബപ്രാരാബ്‌ദം മൂലം പലക്ഷേത്രങ്ങളിലും ശാന്തി വൃത്തിചെയ്യ്‌തു ജീവിച്ചിരുന്ന അദ്ദേഹം ജന്‍മനാ കിട്ടിയിരുന്ന സംഗീത അഭിരുചി കൈവിട്ടിരുന്നില്ല . പഴശ്ശി തമ്പുരാന്‍,കെ .പി പണിക്കര്‍ ,എസ് .വി .എസ് നാരായണന്‍ എന്നിവരുടെ കീഴില്‍ സംഗീതാഭ്യാസം നടത്തിയിരുന്നു. 1970 കളില്‍ കവിതാ-ഗാനരംഗത്തേക്കു കടന്നു വന്ന അദ്ദേഹം നരേന്ദ്രപ്രസാദിന്റെ നാട്യഗ്രഹം എന്ന നാടക സംഘത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു .1980 ല്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ജോലി നോക്കുമ്പോഴായിരുന്നു ഫാസിലിനെ പരിചയപ്പെടുന്നതും എന്നെന്നും കണ്ണേട്ടന്‍ എന്ന സിനിമയില്‍ അവസരം ലഭിക്കുന്നതും .ആദ്യചിത്രം തന്നെ ഹിറ്റായി പിന്നിട് ഗാനരചനയ്‌ക്ക് സംസ്ഥാന സര്‍ക്കാരിന്റെതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംഗീതത്തില്‍ ഗവേഷണം കൂടിനടത്തുന്ന അദ്ദേഹം കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള സ്വാതി തിരുനാള്‍ കലാകേന്ദ്രം സംഗീതം പഠിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹ കലാ കേന്ദ്രമാണ് . ഗവേഷണത്തിന്റെ ഭാഗമായി സംഗീതത്തിനു രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നുള്ള പ്രചരണത്തിനായി നിരവധി സ്ഥലങ്ങില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് .ഭാര്യ ദേവി മക്കള്‍ ദേവവൃതനും ,ദീപാങ്കുരനും .ദീപാങ്കുരന്‍ മലയാളികള്‍ക്ക് ഇപ്പോള്‍ തന്ന സുപരിചിതനാണ് .കൈതപ്രം തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദീപാങ്കുരനാണ് .
എകേദേശം 500 ഓളം ചിത്രങ്ങള്‍ക്കു ഗാനരചന നിര്‍വ്വഹിച്ചു കഴിഞ്ഞ കൈതപ്രത്തിന്റെ മാസ്റ്റര്‍ പീസുകള്‍ നിരവധിയാണ് .ഹിസ് ഹൈനസ് അബ്ദുള്ള,ഭരതം,ദേശാടനം ,പൈതൃകം,കളിയാട്ടം,തട്ടകം ,എന്ന് സ്വന്തം ജാനകികുട്ടി ,നിവേദ്യം തുടങ്ങി പോക്കിരി രാജവരെ എത്തിനില്‍ക്കുന്നു .മലയാള മനസ്സുകളെ വാല്‍ക്കണ്ണെഴുതിയ മകരനിലാവിലെ മാമ്പുമണൊഴുകിയ പാട്ടുകളാലലിയിപ്പിച്ച കൈതപ്പുറത്തിന്റെ ഇത്തിരി വിശേഷങ്ങളിലേക്ക്...
പാരമ്പര്യമായി കിട്ടിയ വൈദികവൃത്തിയില്‍ നിന്ന് ഗാനരചനയിലേക്കുവന്നു . ഇപ്പോള്‍ അറിയപ്പെടുന്ന ഒരു കലാകാരനായിമാറി സിനിമാ ഗാനരംഗത്തേക്കു വരാനുള്ള സാഹചര്യം ?
ഫാസിലാണ് എന്നെന്നും കണ്ണേട്ടന്‍ എന്ന സിമയ്‌ക്കു ഗാനരചനക്കായി എന്നെ സമീപിച്ചത് .കഥയുടെ പശ്ചാത്തലമൊക്കെ പറഞ്ഞുതന്നു .ആ ഒരു മൂഡ് വച്ചാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് അവയെല്ലാം തന്നെ സിനിമയ്‌ക്ക് അനുയോജ്യമാകുകയയും ചെയ്യ്‌തു.
എഴുതിയ എല്ലാപാട്ടുകളിലും പഴമയുടെ ഗൃഹാതൃരത്വം നിറഞ്ഞവരികളാണല്ലോ സ്വന്തം ജീവിത അനുഭവങ്ങള്‍ തന്നെയാണോ പ്രചോദനം ?
ഞാന്‍ ജീവിച്ച ചുറ്റുപാടുകള്‍ ,എന്റെ സംസ്‌ക്കാരം അതാണ് എന്റെ എഴുത്തിന്‍ മുദ്രചാര്‍ത്തിയിട്ടുള്ളത് .മലയാളസിനിമയ്‌ക്ക് അത് ആവശ്യമായിരുന്നു .സിനിമയ്‌ക്ക് വേണ്ടത് എന്താണോ അത് എന്നില്‍ നിന്ന് ലഭിച്ചു അത് എന്റെ വളര്‍ച്ചക്ക് കാരണമായി .
ഇതുവരെ എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ ?
ദേശാടനത്തിലെയും,പൈതൃകത്തിലെയും പാട്ടുകളാണ് എനിക്ക് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്
പുതിയ തലമുറക്കുവേണ്ടി എഴുതുമ്പോള്‍ ?
ന്യൂ ജനറേഷനുവേണ്ടിയും ഞാന്‍ എഴുതിയിട്ടുണ്ട് പക്ഷേ ആ പാട്ടുകളൊക്കെ ശ്രദ്ധിച്ചാല്‍ അറിയാം എല്ലാം മലയാളത്തനിമയുള്ള വരികളാണ്
ഒരുപാട് കഷ്ടപാടുകള്‍ അറിഞ്ഞു ജീവിച്ച വ്യക്തിയാണല്ലോ ആ അനുഭവങ്ങള്‍ എതെങ്കിലും പാട്ടുകള്‍ എഴുതുന്നതിനു പ്രചോദനമായിട്ടുണ്ടോ?
തീര്‍ച്ചയായും .ദു :ഖ സാന്ദ്രമായ പാട്ടുകള്‍ എഴുതുമ്പോള്‍ ഞാന്‍ കടന്നു വന്ന ദുരിത സാഹചര്യങ്ങളെ കുറിച്ച് ഓര്‍ക്കാറുണ്ട്. സംഗീതം സ്വാന്തനമാണ് എല്ലാവര്‍ക്കും നല്‍കുന്നത് എല്ലാ ദു : ഖങ്ങളെയും അത് ശമിപ്പിക്കുന്നു .രോഗങ്ങള്‍ വരെ സംഗീതം കൊണ്ട് സുഖപ്പെടുമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
ഗാനരചയിതാവ്,സംഗീത സംവിധായകന്‍,നടന്‍,കവി ഇപ്പോള്‍ സിനിമാ സംവിധാനവും പുതിയ ചിത്രത്തെ കുറിച്ച് ?
ഞാന്‍ തന്നെ എഴുതിയ കഥയാണ് മഴവില്ലിനറ്റംവരെ എന്ന സിനിമ. ഈ ലോകം ഇന്ന് കപടതകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു എങ്ങും പരസ്‌പരം കലഹിക്കുന്നവരും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്നവരും മാത്രം . ഇതിനെതിരെ പ്രതികരിക്കുന്നതാണ് എന്റെ ചിത്രം .ഇതില്‍ ഒരു സന്ദേശം അടങ്ങിയിട്ടുണ്ട് എനിക്കി ലോകത്തോട് പറയാനുള്ളതാണ് ചിത്രത്തിലുള്ളത് .വസുദൈവ കുടുംബകം എന്നാണല്ലോ ജാതിയും മതവുമില്ലാത്ത ഒരു ലോകം വരണം.
ചിത്രത്തിന്റെ അണിയറവിശേഷങ്ങള്‍ ?
മെയ് പത്തിനു ചിത്രം റീലിസാകുന്നു അതിന്റെ ശബ്ദ മിശ്രണം നടന്നു കൊണ്ടിരിക്കുന്നു. അബ്ബാസ് ഹസ്സനാണ് നായകന്‍.ഒരു പാകിസ്ഥാന്‍ക്രിക്കറ്ററുടെ കഥ പറയുന്ന ചിത്രത്തില്‍ അര്‍ച്ചനാ കവിയാണ് നായിക .കൂടാതെ മധു,കവിയൂര്‍ പൊന്നമ്മ, സലിം കുമാര്‍ ,സായികുമാര്‍ എന്നിവരോടൊപ്പം ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ് ,സെയ്‌ദ് കിര്‍മാനി,റോജര്‍ ബിന്നി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു .സംഗീതം ദീപാങ്കുരന്‍ ചെയ്യുന്നു. വളരെ വ്യത്യസ്ഥത അനുഭവപ്പെടുന്ന പാട്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . എ . മുകുന്ദനാണ് നിര്‍മ്മാണം ശ്രീ ഗോകുലം ഫിലിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത് .പിന്നെയും ധാരാളം പ്രോജക്ടുകള്‍ വരുന്നുണ്ട്
സംഗീതത്തിന്റെ മാസ്‌മരികതയില്‍ ചാലിച്ച് ഈ നാട്ടിന്‍പുറത്തുകാന്‍ നമുക്കു പകര്‍ന്നു നല്‍കിയ ഗാനങ്ങള്‍ക്ക് തുളസിക്കതിരിന്റെ വിശുദ്ധിയും പൊന്നുഷ സന്ധ്യയുടെ ചാരുതയുമുണ്ട് .ആന്മാവിന്റെ അഗാത തലങ്ങളിലേക്ക് കാന്തം പോലെ വലിച്ചു കൊണ്ടു പോകുന്ന വരികള്‍ മയില്‍പീലിതുണ്ടുകളായി കാലത്തിന്റെ പുസ്‌തകതാളുകളില്‍ അടുക്കിവെയ്‌ക്കാന്‍ മലയാളിക്ക് ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച കൈതപ്രം നമുക്കു കിട്ടിയ പുണ്യമാണ് .
Thursday, April 7, 2011
കൊട്ടാരക്കരയെ പോറ്റാന്‍ ഐഷാ പോറ്റി
Wednesday, April 6, 2011
എച്ചുസ്മീ.. ഒരു വോട്ട് യു ഡി എഫിന്
എച്ചുസ്മീ.. നാടിന്റെ വികസനത്തിനു ഒരു വോട്ട് .ഹാസ്യത്തിന്റെ മാലപടക്കം പൊട്ടിച്ചു കൊണ്ട് യു ഡി എഫ് ന്റെ തെരഞ്ഞെടുപ്പ് വേദികള്‍ കീഴടക്കുകയാണ് നടന്‍ ജഗദീഷ് അഭിനയിക്കാന്‍ മാത്രമല്ല പ്രസംഗിക്കാനും തനിക്കു കഴിവുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഹരിപ്പാട് മണ്ടലത്തില്‍ രമേശ് ചെന്നിത്തലക്കു വേണ്ടിയാണ് പ്രചരണത്തിന് ഇറങ്ങിയത്. യു ഡി എഫ് പിന്തുണയുമായി മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മലയാളികളുടെ അപ്പുകുട്ടന്‍ രാഷ്ടിയത്തിലും വോട്ടര്‍മാരെ വീഴ്ത്താന്‍ ഇറങ്ങിതിരിച്ചിരിക്കുകയാണ് .ഏറ്റവും പുതിയ വാര്‍ത്ത തെരഞ്ഞെടുപ്പുകളെ ഒട്ടും ഭയമില്ലാത്ത വിപ്ലവനായിക കെ ആര്‍ ഗൗരി അമ്മയുടെ പ്രചരണത്തിനായി പഴയ കാലനായിക,ദു ഖ പുത്രി എന്നു പുകള്‍പെറ്റ സാക്ഷാല്‍ ശാരദ എത്തുന്നു എന്നതാണ് .കാരണം അരുര്‍ എന്ന തട്ടകം വിട്ട് ചേര്‍ത്തലയില്‍ നില്‍ക്കുമ്പോള്‍ കുഞ്ഞമ്മയായി അരൂരുകാര്‍ നെഞ്ചിലേറ്റിയതുപോലെ ചേര്‍ത്തലക്കാര്‍ തുണക്കുമോ എന്ന ഭയത്തില്‍ നിന്നാണ് എന്ന സംശയവും ഇല്ലാതില്ല .കലാശ ക്കൊട്ടിന് ഇനിയും താരങ്ങള്‍ വരുന്നുണ്ട് ജയപ്രദ, ഹേമമാലിനി,സീമ,കല്‍പ്പന,ജയറാം,ഇന്ദ്രന്‍സ് എന്നിങ്ങനെ പോകുന്നു ലിസ്റ്റ് .
കേരളത്തിന്റെ തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ് വോട്ടര്‍മാര്‍ .മാര്‍ഗ്ഗം എന്തെങ്കിലും ആകട്ടെ ലക്ഷ്യമാണ് പ്രാധാന്യം എന്ന മട്ടിലാണ് രാഷ്ടിയപാര്‍ട്ടികളും അതുകൊണ്ട് എതിരാളികളെ തകര്‍ക്കാന്‍ എന്തടവും പയറ്റാന്‍ ലേറ്റസ്റ്റ് മാര്‍ഗ്ഗങ്ങളാണ് അവര്‍ നോക്കുന്നത് . പണ്ടുകാലങ്ങളില്‍ പ്രചരണ വാഹനത്തിനു പുറകെ ഗാനമേളകളും ,കഥാ പ്രസംഗവും,തെരുവു നാടകങ്ങളും ഒക്കെ കൊഴുപ്പു കൂട്ടിയിരുന്നെങ്കില്‍ ഇന്ന് കാലം മാറി രാഷ്ടിയനേതാക്കളെപിന്‍തള്ളിക്കൊണ്ട് സിനിമാതാരങ്ങളും സീരിയല്‍ താരങ്ങളും മാണ് രംഗം ചൂടുപിടിപ്പിക്കുന്നത് . എല്‍ഡി എഫും , യുഡിഎഫും, ബി ജെ പിയും കലാശകൊട്ടിനായി സെലിബ്രിറ്റികളെ ഇറക്കികൊണ്ടിരിക്കുകയാണ് ജനങ്ങളുടെ കൈയ്യിലെടുക്കാനുള്ള പൂഴിക്കടകനായി അവര്‍ മണ്ണിന്റെ താരങ്ങളെ കൊണ്ട് വോട്ട് പെട്ടി നിറക്കാന്‍ പെടാപാടുപെടുകയാണ് . എതായാലും പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം ആരൊക്കെ എലിമിനേറ്റ് ചെയ്യ്‌തെന്ന് .
ആരു ജയിച്ചാലും തോറ്റാലും ഇടതുകാലിലെ മന്ത് വലതുകാലിലേക്കുമാറി എന്നേ ഞങ്ങള്‍ക്കു തോന്നുകയുള്ളു .വെറുതെ അല്ല മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്നത് അതിനെയും വെല്ലുന്നതരത്തിലുള്ള തെരഞ്ഞെടുപ്പു ഡയലോഗുകള്‍ കേട്ടു ഞങ്ങള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയാണ് .
ജോണ്‍കീറ്റ്‌സിന്റെ പ്രണയ ലേഖനത്തിനു 67 ലക്ഷം
മലയാളത്തിന്റെ മിഴിയാകാന്‍ സോന വരുന്നു
Monday, April 4, 2011
ഡോക്ടര്‍ ലൗവില്‍ ഭാവനയും കുഞ്ചാക്കോബോബനും
കുഞ്ചാക്കോ ബോബനും ഭാവനയും ജോഡികളാകുന്ന ഡോക്ടേഴ്‌സ് ലൗ എന്ന ചിത്രം വരുന്നു.ബിജു അരുകുറ്റിസംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോയ് തോമസ് ശക്തികുളങ്ങരയാണ് .നര്‍മ്മത്തില്‍ ചാലിച്ച മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .ചിത്രീകരണം മേയ് ആദ്യവാരം ആരംഭിക്കും .ഭാവനയും കുഞ്ചാക്കോ ബോബനും ഇതിനു മുന്‍പ് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തില്‍ നായികാ നായകന്‍മാരായി അഭിനയിച്ചിട്ടുണ്ട് .
Sunday, March 27, 2011
1,2,3 ചില്ലിചിക്കന്‍ റെഡി
ആകാശഗംഗയില്‍ 50 ബില്ല്യണ്‍ ഗ്രഹങ്ങള്‍ : നാസ
ബ്ലാക്ക്‌ബെറിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍
സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണം ഇനി ഓണ്‍ ലൈനിലും
രാഖി എസ് നാരായണന്‍