Monday, November 22, 2010

നട്ടെല്ലോടെ റയാന


രാഖി നാരായണന്‍


ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ചതാണ് റയാന ഖാസി എന്ന കാസര്‍കോട്ടുകാരി ചെയ്ത തെറ്റ്. ഇസ്‌ലാമിക തീവ്രവാദികളുടെ വധഭീഷണിക്കു മുന്നിലും നട്ടെല്ലോടെ നില്‍ക്കുന്ന റയാനയുടെ അനുഭവസാക്ഷ്യം




പിഎം ആന്റണിയെ ഓര്‍മയുണ്ടോ? ക്രിസ്തുവിനെ പുനരവതരിപ്പിക്കാന്‍ പോയി സ്വയം ജീവിതത്തില്‍ മുറിവേറ്റു വാങ്ങേണ്ടിവന്ന നാടകകാരന്‍, നക്‌സലൈറ്റ്... ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കേരളത്തില്‍ ഉയര്‍ത്തിയ കൊടുങ്കാറ്റ് ആരും പെട്ടെന്നു മറക്കാനിടയില്ല. സഭയുടെ കോപത്തിനിരയായ ആന്റണി, കൊലക്കേസില്‍ പ്രതിയായി ജയിലിലടയ്ക്കപ്പെട്ടു. പുറത്തുവന്ന ആന്റണി പക്ഷേ, ഇന്നും നാടകസപര്യ തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കിനും നോക്കിനും ഇന്നും ഒട്ടും മൂര്‍ച്ചക്കുറവു വന്നിട്ടില്ല.




പിഎം ആന്റണിയോളം മനക്കരുത്തില്ലാത്ത ഒരു പെണ്‍കുട്ടി സമാനമായൊരു അവസ്ഥയില്‍ നിലവിളികളോടെ നീതിപീഠത്തിനും ജനമനസ്‌സാക്ഷിക്കും മുന്‍പില്‍ നില്‍ക്കുകയാണ്. ആന്റണിയോടു കോപിച്ചത് സഭയായിരുന്നുവെങ്കില്‍ റയാന ആര്‍ ഖാസി എന്ന ഈ 22കാരിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് മുസ്‌ലിം മതമൗലിക വാദികളാണ്.




റയാന ചെയ്ത കുറ്റം പര്‍ദ്ദ ധരിക്കണമെന്ന ആവശ്യം സവിനയം നിരസിച്ചതാണ്. ആന്‍ണിയെപ്പോലെ മൈതാനമദ്ധ്യത്തു ചെന്നുനിന്ന് ആരെയും വെല്ലുവിളിച്ചില്ല ഈ പെണ്‍കുട്ടി. കാസര്‍കോട് വിദ്യാഗനറിലെ അനുഗ്രഹ എന്ന വീട്ടിലിരുന്ന്, താന്‍ ഏതു വസ്ത്രം ധരിക്കണമെന്ന് സ്വയം തീരുമാനിക്കട്ടെയെന്നു സൗമ്യമായി പറയുക മാത്രമാണ് ഇവള്‍ ചെയ്തത്. അതിന്റെ പേരില്‍ റയാനയ്ക്കു കിട്ടിയതും കിട്ടുന്നതും വധഭീഷണിയായിരുന്നു. കുടുംബത്തെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയായിരുന്നു. അതിനെല്ലാം പുറമേ ഇപ്പോള്‍ റയാന തട്ടിപ്പുകേസില്‍ പ്രതിയായി കോടതിക്കു മുന്നില്‍ നില്‍ക്കുന്നു. ഒപ്പം വീട്ടമ്മയായ ഉമ്മയും കേസിലെ പ്രതിയാണ്. വീണ്ടും ഒരു പിഎം ആന്റണി സൃഷ്ടിക്കപ്പെടുന്നു. റയാന തന്റെ നിസ്സഹായതകളിലൂടെ


...




ആദ്യ കുറ്റത്തിനുള്ള പ്രകോപനം എന്തായിരുന്നു?




റയാന: ചെന്നൈ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സില്‍ നിന്ന് ഏറോനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കി ഞാന്‍ നാട്ടിലേക്ക് വന്നത് ഒരു പെരുന്നാള്‍ കാലത്തായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ ചിലര്‍ പര്‍ദ ധരിക്കണമെന്ന് നിര്‍ബന്ധിച്ചു. പര്‍ദ ധരിക്കുന്നത് അസൗകര്യമായി തോന്നിയതിനാല്‍ ഞാനതിനു തയ്യാറായില്ല. അവരുടെ നിര്‍ദ്ദേശം ഞാന്‍ അത്ര കാര്യമാക്കിയില്ല. അതോടെ ഭീഷണി സ്വരത്തില്‍ ചിലര്‍ പര്‍ദയിടാന്‍ പറഞ്ഞു. അപ്പോഴും ഞാന്‍ വകവച്ചില്ല. എന്റെ ശരീരം മറയ്ക്കാന്‍ ഏതു വസ്ത്രം വേണമെന്ന് ഞാന്‍ തീരുമാനിക്കുമെന്ന ചെറിയൊരു ധാര്‍ഷ്ഠ്യമായിരുന്നു എനിക്ക്. പക്ഷേ, പതുക്കെപ്പതുക്കെ ഭീഷണി സ്വരത്തിനു മൂര്‍ച്ച കൂടിവന്നു.




പരമ്പരാഗത മുസ്‌ലിം കുടുംബത്തില്‍ പിറന്ന ഞാന്‍ നൂറു ശതമാനം മതത്തിന്റെ അന്തസ്‌സ് ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നയാളാണ്. അഞ്ചു നേരം നിസ്‌കരിക്കുകയും നോമ്പെടുക്കുകയുംചെയ്യുന്നുണ്ട് ഞാന്‍. പര്‍ദ ധരിച്ചാലേ മുസ്‌ലിമാകൂ എന്നു ഞാന്‍ കരുതുന്നില്ല.




പക്ഷേ, എന്നെ വെറുതേ വിടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. പിന്നെയത് വധ ഭീഷണിയിലേക്കു വന്നു. എന്നെ കൊല്ലാനുള്ള തീയതിപോലും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു. ഒടുവില്‍ എന്റെ ജീവനെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്ന തീയതി ഓഗസ്റ്റ് 26 ആയിരുന്നു. ജനിച്ചാല്‍ മരിക്കണമല്ലോ. അതിനാല്‍ ഞാന്‍ ഭയന്നില്ല. ഇപ്പോള്‍ നവംബറായി. ഇപ്പോഴും ഞാന്‍ ജീവിച്ചിരിക്കുന്നു.




തട്ടിപ്പുകേസില്‍ പ്രതിയായിരിക്കുകയാണല്ലോ? എന്താണ് പ്രതികരണം?




റയാന: ഇതൊരു ചതിയാണ്. കാസര്‍കോട്ട് ഞങ്ങള്‍ക്ക് ഒരു വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി സ്ഥാപനമുണ്ട്. റിയ എഡ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സി. ഞങ്ങള്‍ കര്‍ണാടകത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കുട്ടികളെ കൊടുക്കുന്നുണ്ട്. അതിനു പ്രതിഫലം അവര്‍ തരുന്ന കമ്മിഷനാണ്.




ഉഡുപ്പിയിലെ ധന്വന്തരി സ്‌കൂള്‍ ഒഫ് നഴ്‌സിംഗിന്റെ ജനറല്‍ മാനേജര്‍ വി രഘുറാമാണ് കാസര്‍കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കേസ് കൊടുത്തിരിക്കുന്നത്.




(ന്യൂ ബേവിഞ്ചയിലെ റിയ എഡ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സി ഉടമയായ റയാന ധന്വന്തരി നഴ്‌സിംഗ് കോളേജിലേക്ക് അധ്യയന വര്‍ഷം തുടങ്ങുംമുന്‍പ് 40 കുട്ടികളെ എത്തിച്ചുകൊടുക്കാമെന്നു പറഞ്ഞ് 50,000 രൂപ ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളിലായി 2.14 ലക്ഷം രൂപ വാങ്ങിയെന്നും സമയം കഴിഞ്ഞിട്ടും കുട്ടികളെ നല്കിയില്ലെന്നുമാണ് കേസ്).




കേസില്‍ പറയുന്ന കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചവയാണ്. എന്നെ മനപ്പൂര്‍വം കുടുക്കാനാണ് കേസ് സൃഷ്ടിച്ചത്. 2010 ജനുവരിക്കകം കുട്ടികളെ കൊടുക്കാമെന്നു പറഞ്ഞെന്നാണല്ലോ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ പിന്നെ കേസ് കൊടുക്കാന്‍ ഇത്രയും വൈകിയതെന്താണ്? അതിനര്‍ത്ഥം എന്തോ സ്ഥാപിത താത്പര്യം കേസിനു പിന്നിലുണ്ടെന്നല്ലേ? എനിക്കൊപ്പം നിരപരാധിയായ എന്റെ ഉമ്മ സുഹ്‌റയെയും കേസില്‍ പെടുത്തിയതിനു പിന്നിലും ഗൂഢലക്ഷ്യമില്ലേ?




ഞങ്ങളും ധന്വന്തരിയും തമ്മില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് അവരുമായുള്ള കണ്‍സല്‍ട്ടന്‍സി ഇടപാടും അവസാനിപ്പിച്ചിരുന്നു. കേസ് കൊടുത്ത അതേ സ്ഥാപനം തന്നെ, പിന്നീട് എന്നെ സമീപിച്ചിരുന്നു. അവര്‍ കേസ് കൊടുത്തത് സ്വമനസ്‌സാലെ അല്ലെന്നും ചിലര്‍ അതിനു പ്രേരിപ്പിച്ചതാണെന്നും കേസ് പിന്‍വലിക്കാമെന്നും പറഞ്ഞു. വീണ്ടും അവരുമായി സഹകരിച്ച് കുട്ടികളെ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ ഉദ്ദേശ്യശുദ്ധി മനസ്‌സിലാവാത്തതിനാല്‍ ഞങ്ങള്‍ അടുത്തില്ല.



നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതിനാല്‍ നീതിപീഠം എനിക്ക് നീതി നല്കുമെന്നാണ് എന്റെ പ്രതീക്ഷ. വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണവും നടത്തുന്നുണ്ട്.




കേസിനെക്കാള്‍ എന്നെ വേദനിപ്പിച്ചത് ഒരു വിഭാഗം മാധ്യമങ്ങളില്‍ പര്‍ദ വിവാദത്തിലെ നായികയ്‌ക്കെതിരെ തട്ടിപ്പിന് കേസ് എന്ന രീതിയില്‍ വന്ന വാര്‍ത്തകളിലായിരുന്നു. എന്റെ അഭിപ്രായത്തിന് ഒരു പരിഗണനയും കൊടുക്കാതെ അവര്‍ വാര്‍ത്ത ചമച്ചു.




ഭീഷണികളെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നില്ലേ?




റയാന: ഒരു ദിവസം 43 ഭീഷണി കോളുകള്‍വരെ വന്ന ദിവസമുണ്ട്. കൊല്ലുമെന്ന ഭീഷണിയുണ്ട്. തെറിയഭിഷേകമുണ്ട്. നിത്യവും നിരവധി ഭീഷണി ഫോണ്‍ കോളുകളും കത്തുകളുമാണ് വരുന്നത്. ചിലതില്‍ നമ്പര്‍ തിരിച്ചറിയാനാവാത്ത കോളുകളാണ്. ഇന്റര്‍നെറ്റ് ഫോണില്‍ നിന്ന് വിളിക്കുന്നവയാണ് അവയില്‍ കൂടുതലും. നമ്പര്‍ നോട്ടുചെയ്തു പൊലീസിനു കൈമാറി. കാര്യമായ ഫലമൊന്നുമില്ല. ഒരു പൊലീസ് ഓഫീസര്‍ എന്നോടു പറഞ്ഞത്, പുലി വരുന്നു വെന്നു പറയുന്നതല്ലാതെ വരുന്നില്ലല്ലോ. പുലി വരട്ടെ, പിന്നെ കാണാം എന്നായിരുന്നു.




വീട്ടില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താണ്?




റയാന: ഞങ്ങള്‍ അഞ്ചു പെണ്‍മക്കളാണ്. മൂത്തയാള്‍ ഞാന്‍. രണ്ടാമത്തെയാള്‍ ഡിഗ്രി കഴിഞ്ഞ് ഇംഗ്‌ളീഷ് കോഴ്‌സിനു പോകുന്നു. അടുത്തയാള്‍ പ്‌ളസ് വണിന്. അതിനു താഴത്തെയാള്‍ എട്ടാം ക്‌ളാസില്‍. ഏറ്റവും ഇളയവള്‍ക്കു നാലു വയസേ്‌സയുള്ളൂ. എല്‍ കെ ജിയില്‍ പഠിക്കുന്നു. എല്‍ കെ ജിയില്‍ പഠിക്കുന്ന എന്റെ കുട്ടിയെപ്പോലും അവര്‍ വെറുതെ വിടുന്നില്ല. ഭീഷണിയില്‍ പൊറുതിമുട്ടുന്ന കുഞ്ഞിന് പലപ്പോഴും എല്‍ കെ ജി ക്‌ളാസില്‍ പോകാന്‍പോലുമാവുന്നില്ല. ഇതൊക്കെ നടക്കുന്നത് കേരളത്തിലാണെന്നോര്‍ക്കണം. എന്തൊരു നാണക്കേടാണ് ഈ നാടിനിത്? ചിലപ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാതെ നില്‍ക്കും. പിന്നെയും പോയിത്തുടങ്ങും. അവര്‍ക്കു മുന്നില്‍ മറ്റു വഴികളില്ലല്ലോ?




പഠനം കഴിഞ്ഞ് തൊഴില്‍ അന്വേഷിച്ചില്ലേ?




റയാന: ബിഇ കഴിഞ്ഞതേയുള്ളൂ. ഉപരിപഠനം സാധ്യമാവാതെ വന്നു. ഇതിനിടയില്‍ കോയമ്പത്തൂരില്‍ ഒരു സ്ഥാപനത്തില്‍ ഗസ്റ്റ് ലക്ചററായി ഇന്റര്‍വ്യൂവിനു പോയി. ആ ജോലി കിട്ടുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍, അവസാന ഘട്ടത്തിലാണ് ഞാന്‍ പര്‍ദ വിവാദത്തിലെ നായികയാണെന്ന് അവര്‍ അറിഞ്ഞത്. അതോടെ അവര്‍ കൈപൊള്ളിയ പോലെയാണ് പ്രതികരിച്ചത്. ആ പ്രതീക്ഷയും പോയപ്പോള്‍ വീട്ടില്‍ തന്നെ ഇരിപ്പായി.




ഇതിനിടയിലും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നുണ്ടായിരുന്നു. പക്ഷേ, എന്നെ ചൂഴ്ന്നു നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മാനസികമായെങ്കിലും ഒന്ന് മോചനം കിട്ടാതെ എങ്ങനെ മുന്നോട്ടു പോകാനാണ്. അതിനാല്‍ പരീക്ഷ എഴുത്ത് ഇപ്പോഴും വഴിയില്‍ തന്നെയാണ്.




ഇതിനിടയില്‍ എപ്പോഴെങ്കിലും പര്‍ദ ധരിച്ച് സ്വയം കീഴടങ്ങിക്കൊണ്ട് ഈ വിവാദം അവസാനിപ്പിക്കാമെന്നു ചിന്തിച്ചിട്ടുണ്ടോ?




റയാന: ഒരിക്കലുമില്ല. ഇസ്‌ലാം മത പ്രമാണമനുസരിച്ചു തന്നെ ജീവിക്കുന്നയാളാണ് ഞാന്‍. ബുര്‍ഖ ധരിച്ചില്ലെങ്കില്‍ ഇസ്‌ലമാവില്ലെന്നു ഞാന്‍ കരുതുന്നില്ല. സ്ത്രീക്ക് വേഷത്തില്‍ നിയന്ത്രണമുണ്ടെങ്കില്‍ പുരുഷനും അതു ബാധകമാവണ്ടേ? വിദ്യാഭ്യാസമുള്ള മുസ്‌ലിം സ്ത്രീപുരുഷന്മാര്‍ പോലും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇവിടെ ഇലക്ഷനില്‍ മത്സരിക്കുന്ന മുസ്‌ലിം സ്ത്രീക്കു വരെ പെരുമാറ്റച്ചട്ടം കൊണ്ടുവരികായാണ്. ഇതിനോടൊന്നും എനിക്ക് യോജിക്കാനാവില്ല, തല വെട്ടുമെന്നു പറഞ്ഞാലും.




വീട്ടുകാരുടെ പ്രതികരണം എങ്ങനെ?




റയാന: ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതിനാല്‍ വീട്ടുകാര്‍ എനിക്ക് പൂര്‍ണ പിന്തുണ തരുന്നു. എന്നെയും എന്റെ വീട്ടുകാരെയും വേട്ടയാടുമെന്നാണ് ഇന്നലെയും വന്ന കോളില്‍ പറഞ്ഞത്. എന്റെ എന്തു ചെയ്താലും എന്റെ വീട്ടുകാര്‍ക്കൊന്നും പറ്റരുതേ എന്നാണ് ന്റെ പ്രാര്‍ത്ഥന.




ആരുടെയൊക്കെ പിന്തുണയുണ്ട്?


റയാന: എനിക്കൊപ്പം പഠിച്ച പെണ്‍കുട്ടികള്‍ പലരും വിളിക്കാറുണ്ട്. റയാനാ, ഞങ്ങള്‍ക്കു കഴിയാത്തത് നീ ചെയ്തു. മനസ്‌സുകൊണ്ട് ഞങ്ങള്‍ നിന്റെയൊപ്പമുണ്ട്. പരസ്യമായി ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഭയമാണെന്നാണ് അവര്‍ പറഞ്ഞത്. അവരുടെ നിസ്‌സഹായത എനിക്കു മനസ്‌സിലാവും. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല.




പിന്നെ, ചില സ്ത്രീ സംഘടനകളും വ്യക്തികളും എനിക്കു വേണ്ടി രംഗത്തു വന്നിരുന്നു. കെ അജിത, നോവലിസ്റ്റ് സി എസ് ചന്ദ്രിക, തമിഴ്‌നാട്ടിലെ കനിവ് എന്ന സംഘനടയുടെ നേതാവ് ലീനാക്ക തുടങ്ങിയവരൊക്കെ നേരിട്ടും ഫോണിലൂടെയും കാര്യങ്ങള്‍ തിരക്കാറുണ്ട്. സോളിഡാരിറ്റി എന്ന സംഘടനയടെ നേതാക്കള്‍ വീട്ടിലെത്തി പിന്തുണ വാഗ്ദാനം ചെയ്തു. ഇഷ്ടമുള്ള വസ്ത്രം ധരിച്ചു നടന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു.


പൊലീസ് സരംക്ഷണയില്‍ പുറത്തുപോവാറുണ്ടോ?



റയാന: ഇല്ല. പുറത്തിറങ്ങാന്‍ തന്നെ ഭയവും വെറുപ്പുമാണ്. കാസര്‍കോട് പട്ടണത്തിലൂടെ പോകുമ്പോള്‍ അടക്കിപ്പിടിച്ച മുറുമുറുപ്പുകളും നികൃഷ്ടജീവിയോടെന്നപോലെയുള്ള നോട്ടവും എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. അതിനാല്‍ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടി കഴിയുന്നു.


എത്രനാള്‍ ഇങ്ങനെ?



റയാന: അറിയില്ല, എനിക്ക്.




ഭാവിയെക്കുറിച്ച്?


റയാന: കാസര്‍കോട് കേന്ദ്രമായി ഒരു മനുഷ്യാവകാശ സ്ത്രീ ശാക്തീകരകണ പ്രസ്ഥാനം. അതാണ് എന്റെ മനസ്‌സിലെ ആശയം. എന്ന്, എപ്പോള്‍ എന്നൊന്നുമറിയില്ല.


Tags: rayana r khasi, burqua, kasargod, kerala, terrrorists




No comments: