Saturday, December 25, 2010

കഥ/ഡ്യൂപ്ലിക്കേറ്റ് മത്തായി


രാഖി എസ് നാരായണന്‍

വ്യാജന്‍മാരുടെ കളിയാണ് എവിടെയും. പണ്ട് നമ്മുടെ രാവണന്‍ ചേട്ടന്‍ അടിച്ചുകൊണ്ടുപോയത് വ്യാജസീതയെ ആയിരുന്നു എന്നുപോലും ഒരു കഥയുണ്ടല്ലോ.

അച്ഛനെയും അമ്മയെയും ഒഴിച്ച് മറ്റെന്തും നമുക്ക് വ്യാജമായി നിര്‍മ്മിക്കാം. ബിവറേജസില്‍ പോലും വ്യാജന്‍ കിട്ടുന്ന കാലം. എത്രയൊക്കെ കാശുണ്ടായാലും ഇനി വ്യജന്‍ മാത്രമേ ഉപയോഗിക്കൂ എന്നു വാശിപിടിക്കുന്ന ചിലരുണ്ട് . ഇല്ലങ്കില്‍ മനസ്സമാധാനം കിട്ടില്ല. നമ്മുടെ മത്തായി ചേട്ടന്‍ അങ്ങനെയാണ്. ആളൊരു പച്ചപ്പരിഷ്ക്കാരിയാണ്. പക്ഷേ എല്ലാം ഡ്യുപ്ലിക്കേറ്റേ പിടിക്കുകയുള്ളു. പിന്നത്തെ വീക്ക്നെസ് ഫ്രീ എന്ന് എവിടെ കേട്ടാലും മത്തായിചേട്ടന്‍ പറന്നെത്തും.

കറുത്ത ഫ്രെയിമുള്ള കണ്ണടയും കറുത്ത മീശയും കാലത്തിനു അനുസരിച്ചു മാറണം എന്നതാണു മത്തായി ചേട്ടന്‍െറ പോളിസി. പ്രായം അന്‍പത്തിമൂന്ന് കഴിഞ്ഞു. അതു ചോദിച്ചാല്‍ നെവര്‍ മൈന്‍ഡ് അതൊന്നും ഒരുപ്രശ്നമേ അല്ല . ഭാര്യയും രണ്ട് മക്കളും മത്തായിച്ചേട്ടനെ ഉപദേശിച്ചു മടുത്തു. ഫ്രീ മത്തായി, ഡ്യുപ്ലി മത്തായി അങ്ങനെ ഇരട്ടപ്പേരുകളുടെ ഒരു നിരതന്നെയുണ്ട് മത്തായിച്ചേട്ടന്. എന്തൊക്കെ കേട്ടാലും മത്തായിച്ചേട്ടന്‍ എവറസ്റ്റ് പോലെ നില്‍ക്കും.

അങ്ങനെയിരിക്കവെയാണ് മത്തായിച്ചേട്ടന്‍ ആ പരസ്യം കാണുന്നത്. രണ്ടുമാസത്തെ സൗജന്യ ചികില്‍സയിലൂടെ തടി കുറയ്ക്കാം, കുടവയര്‍ കുറയ്ക്കാം. അനുഭവസ്ഥര്‍ പറയുന്നു. ആഹാ കൊള്ളാമല്ലോ. തടികുറഞ്ഞാലും ഇല്ലങ്കിലും ഫ്രീ ആണല്ലോ. അതുമതി... മത്തായിച്ചേട്ടന്‍ വച്ചുപിടിച്ചു, എലിവാണം വിട്ടപോലെ. ചെന്നുനിന്നത് ഫ്രീ ചികില്‍സാകേന്ദ്രത്തിനു മുന്നില്‍.

അകത്തേയ്ക്കു നോക്കിയപ്പോള്‍ കൊതുകുപോലെ ഒരു മനുഷ്യന്‍ മുറിയിലിരിക്കുന്നു. അവിടെ കുറെ ഫോട്ടോകള്‍ തുക്കിയിട്ടിരിക്കുന്നു. ഒരു ഫോട്ടോയില്‍ തടിച്ച ഒരു മനുഷ്യനാണെങ്കില്‍ അടുത്തതില്‍ ഞാഞ്ഞുലു പോലെത്തെ ഒരു മനുഷ്യന്‍. ഫോട്ടോയുടെ അടിയില്‍ വ്യത്യാസം നോക്കൂ എന്ന് എഴുതിവച്ചിരിക്കുന്നു . മത്തായിച്ചേട്ടന്‍ ഡോക്ടറുടെ അടുത്തേയ്ക്കു ചെന്നു.

ഞാന്‍ പത്രത്തില്‍ പരസ്യം കണ്ടു വന്നതാണ് . ഫ്രീ ആയിട്ട് വണ്ണം കുറക്കാന്‍... മത്തായിച്ചേട്ടന്‍ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

ഡോക്ടര്‍: ok ok ഇരിക്കൂ. അയാം ഡോക്ടര്‍ ഫെര്‍ണാണ്ടസ് . ഫെര്‍ണു എന്ന് വിളിക്കും. ഞാന്‍ കൂടുതലും ഫോറിനേഴ്സിനെയേ നോക്കാറുള്ളൂ. ലോക്കല്‍സിനെ കഴിവതും നോക്കാറില്ല. പിന്നെ താങ്കള്‍ വന്ന സ്ഥിതിക്കു നോക്കാം. ഞാന്‍ ഒരു പ്രത്യേക രീതിയിലുള്ള ചികില്‍സയാണു നടത്തുന്നത് . ഇത് എന്‍െറ കുടുംബത്തില്‍ തന്നെയാണ് ആദ്യം പരീക്ഷിച്ചത് . അതു വിജയിച്ചു എന്നു പറഞ്ഞ് അകത്തേയ്ക്ക് നീട്ടി ഒരു വിളി, മോളെ ഡെഫ്രിയായെ പ്ലീസ് കം. ഉടന്‍ ഒരുപെണ്‍ കുട്ടി വന്നു. കണ്ടാല്‍ ഇപ്പോള്‍ ഒടിഞ്ഞുവീഴും പോലെ... മത്തായിച്ചേട്ടന്‍ ഓര്‍ത്തു, അയ്യോ പാവം കഞ്ഞികുടിക്കാന്‍ വകയില്ലാത്ത വീട്ടിലെ പോലെ...

ഡോക്ടര്‍ നോക്കൂ, ഇവള്‍ക്കു തടി കൂടുതല്‍ ആയിരുന്നു. എന്റെ മരുന്നുകൊണ്ട് ഇവളെ ഒരു ജെന്നിഫര്‍ ലോപ്പസ് ആക്കിമാറ്റി. താങ്കള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ ആദ്യത്തെ ഒരുമാസം ഫ്രീ ചികില്‍സ എന്താ..

മത്തായിച്ചേട്ടന്‍ ആലോചിച്ചു, എന്തായാലും ഒരുമാസം പരീക്ഷിക്കാം. എന്നിട്ട് മുങ്ങാം.

മത്തായിച്ചേട്ടന്‍ കുടുംബത്തോടെ എത്തിയിരുന്നു. എന്തായാലും ഒരുവഴിക്ക് ഇറങ്ങിയതല്ലെ, എല്ലാവരും ഇരിക്കട്ടെഎന്ന് കരുതി.

ചികില്‍സ തുടങ്ങി എന്നും രാവിലെ ജ്യുസ് എന്നു പറഞ്ഞ് കുറെ പച്ചമരുന്നുകള്‍ അരച്ചുകുറുക്കിയത് കഴിപ്പിക്കും. പിന്നെ നാക്കു മരവിച്ച് ഒറ്റ ഇരിപ്പാണ് . ഒന്നും കഴിക്കാന്‍ പറ്റില്ല. കഴിക്കുമ്പോള്‍ തന്നെ ഓക്കാനം വരും. എല്ലാവരും ഇതേ ഗതിയില്‍ തന്നെ.

ഇതിനിടയില്‍ന്‍െറ മകനും ഡെഫ്രിയായും അനുരാഗവിലോചനരായി. അവര്‍ പരസ്പരം എസ് എം എസുകള്‍ കൈമാറി . മത്തായിച്ചേട്ടന്‍ ഇതോക്കെ അറിയുന്നുണ്ടായിരുന്നു. മകന്‍ ലൈന്‍ വലിക്കണങ്കില്‍ വലിക്കട്ടെ. ഇങ്ങേര്‍ക്ക് ചികില്‍സ വഴി പൂത്തകാശ് ഉണ്ടല്ലോ. ഡോക്ടറുടെ മകളെ മകന്‍ കെട്ടുകയാണെങ്കില്‍ പിന്നെ വെച്ചടി വെച്ചടി കേറ്റമായിരിക്കും. ദൈവമേ ലോകത്തുള്ള എല്ലാവര്‍ക്കും പൊണ്ണത്തടി വരണെ. അങ്ങനെ എല്ലാവരും ഈ ഹോസ് പിറ്റലില്‍ വരണേ... ദിവസങ്ങള്‍ക്കുള്ളില്‍ മത്തായിച്ചേട്ടന്‍െറ മകന്‍ ഡെഫ്രിയായെ വിളിച്ചോണ്ടു പോയി. മത്തായിച്ചേട്ടന്‍ പേരിനു ഒന്നു വഴക്കിട്ടങ്കിലും പിന്നെ ഒന്നും മിണ്ടിയില്ല...

ചികില്‍സ തുടങ്ങിയിട്ടു മാസം ഒന്നാകാറായി എന്തെങ്കിലും മാറ്റമുണ്ടോ? ഒന്നുടഞ്ഞ മട്ടൊക്കെയുണ്ട് . അതെങ്ങനെ ആഹാരം ഇറങ്ങത്തില്ലല്ലോ... മത്തായിച്ചേട്ടന്‍ ചെല്ലുമ്പോള്‍ പുറത്ത് ഒരു ആള്‍ക്കുട്ടം... മത്തായിച്ചേട്ടന്‍ ഓര്‍ത്തു. ഇത്രപെട്ടന്ന് ആളുകൂടിയോ. ഡോക്ടറുടെ ഒരു കൈപ്പുണ്യം... ചേട്ടന്‍ അകത്തേക്കു കയറിച്ചെന്നു. അപ്പോഴാണ് അറിയുന്നത് , ജ്യുസ് കുടിച്ച ഏതോ ഒരു തടിയന്‍ അത്യാസന്നനിലയിലായി. മരിക്കാറായ അയാളെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പൊലീസ് വന്നു. അപ്പോളാണ് അറിയുന്നത് വ്യാജ ഡോക്ടര്‍ ആണെന്നു. എല്ലാവരും ലാബോറട്ടറിയില്‍ കയറിനോക്കി. ചേമ്പ് മുതല്‍ ചെന്നിനായകം വരെയുണ്ട്. എല്ലാം കൂടി മിക്സിയില്‍ അടിച്ചു കുറുക്കി ഓരോ ഗ്ലാസില്‍ വച്ചിരിക്കുന്നു. ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം... ആതാവരുന്നു ഡോക്ടര്‍ ഫെര്‍ണു. പൊലീസുകാര്‍ പൊക്കിക്കൊണ്ടു വന്നു. ഫെര്‍ണു പറഞ്ഞു, മത്തായിച്ചേട്ടാ, ഡെഫ്രിയ എന്‍െറ ഡ്യുപ്ലിക്കേറ്റ് മകളാണ്. മത്തായിച്ചേട്ടന്‍െറ മനസ്സില്‍ ഇടിവാളുവീശി. ഫ്രീ ആയി ചികില്‍സിക്കാന്‍ വന്നു, ഫ്രീ ആയി മരുമകളെയും കിട്ടി...


1 comment:

നിലാവ്‌ said...

ഹ ഹ..ഡൂക്ളി മത്തായി കൊള്ളാം...