Sunday, March 27, 2011

ലീഡര്‍ ഹാരിസിന്റ ക്ലിക്കുകളില്‍

രാഖി എസ് നാരായണന്‍

ഇവിടെ ലീഡര്‍ പുനരവതരിക്കുകയാണ് ഹാരിസിന്റ ക്ലിക്കുകളിലൂടെ....

തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ മുന്‍മുഖ്യമന്ത്രിയും കേരളം കണ്ട പ്രഗല്‍ഭനായ രാഷ്ട്രീയ നേതാവുമായ കെ. കരുണാകരന്റ നൂറ്റിമുപ്പതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 'ദി ലീഡര്‍' എന്ന ഫോട്ടോ പ്രദര്‍ശനത്തിലൂടെ ശ്രദ്ധേയനാകുകയാണ് ഹാരിസ് കുറ്റിപ്പുറം എന്ന മാധ്യമഫോട്ടോഗ്രാഫര്‍.

'ദി ലീഡര്‍' എന്ന ചിത്രപ്രദര്‍ശനം കാണുന്ന ഓരോ വ്യക്തിയുടെയും മനസ്സിലൂടെ കരുണാകരന്‍ എന്ന രാഷ്ട്രീയ കുലപതിയുടെ ഉയര്‍ച്ചതാഴ്ചകളെ ഒരുവട്ടം കൂടി ഓര്‍മ്മപ്പെടുത്തും. ചുറുചുറുക്കുള്ള രാഷ്ട്രീയ നേതാവിന്റ നവരസഭാവങ്ങള്‍, ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലെ ഭാവപ്പകര്‍ച്ചകള്‍ തുടങ്ങി ചിതയിലേക്കു എടുക്കും വരെയുള്ള ചിത്രങ്ങള്‍ ഹാരിസിന്റ കാമറകണ്ണുകള്‍ ഒപ്പിയെടുത്തിരിക്കുന്നത് .

ഇരുപത്തി ഒന്നു വര്‍ഷത്തെ തന്റെ ഫോട്ടോഗ്രഫി ജിവിതത്തില്‍ ഏറ്റവും കൂടുതല്‍ ഫ്ലാഷുകള്‍ അടിച്ചിരിക്കുന്നത് ലീഡറുടെ മുഖത്തായിരിക്കും. അതുകൊണ്ടുതന്നെ കരുണാരന്റ ഓരോ ചലനങ്ങളും ഹാരിസിനു മനപ്പാഠമാണ് .


കരുണാകന്‍ എന്ന നേതാവിനോടുള്ള വ്യക്തിപരമായ ഇഷ്ടംകൊണ്ടാണ് അദ്ദേഹത്തിന്റ ഇത്രയധികം ഫോട്ടോ എടുക്കാനും അത് സൂക്ഷിച്ചു വയ്ക്കാനും പ്രേരണയായത് . ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നപ്പോഴും ഒട്ടേറെ വിമര്‍ശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്റ വികസനത്തിനു അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ് . അതുകൊണ്ട് ശത്രുക്കള്‍ വരെ ആ കഴിവിനെ രഹസ്യമായിപ്പോലും അഗികരിച്ചുകൊടുക്കും.

ആശ്രിതവല്‍സലനായ ലീഡര്‍ എന്നാണ് കരുണാകരനെപ്പറ്റി ചോദിച്ചാല്‍ ഹാരിസിനു ഒറ്റവാക്കില്‍ പറയാനുള്ളത്. കൂടെ നില്‍ക്കുന്നവരെ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷപ്പെടുത്താനുള്ള മഹാമനസ്‌കത കേരള രാഷ്ട്രീയത്തില്‍ മറ്റൊരു നേതാവിനും ഇല്ലാത്ത സ്വഭാവ സവിശേഷതയാണ് .

പാര്‍ട്ടി രൂപീകരിച്ചപ്പോഴും എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ വളരെ ബഹുമാനത്തോടു കൂടിയാണ് അദ്ദേഹത്തോടു പെരുമാറിയത് . ഇ കെ നായനാരും കരുണാകരനും രാഷ്ട്രീയമായി ബദ്ധശത്രുക്കള്‍ ആയിരുന്നെങ്കിലും വ്യക്തിപരമായി വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിനു പിന്നിലെ ചരടുവലികള്‍ നടത്തി. രാജന്‍ കേസിലെ അദ്ദേഹത്തിന്റ പങ്ക് കോടതിയില്‍ തെളിഞ്ഞതാണ് . കോണ്‍ഗ്രസിനു വേണ്ടി ഉഴിഞ്ഞുവച്ച ജിവിതമായതുകൊണ്ടാണ് അവസാകാലത്തു പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നത്... അങ്ങനെ ആവേശത്തോടെ ലീഡറെക്കുറിച്ചു പറയാന്‍ ഹാരിസിനു വാക്കുകള്‍ പോരാ.

ലീഡറുടെ ജീവിതയാത്ര പകര്‍ത്തുന്നതില്‍ മറക്കാന്‍ പറ്റാത്ത അനുഭവം 1994 ല്‍ മുഖ്യമന്ത്രി പദം രാജിവച്ച ദിവസമായിരുന്നു . കരുണാകരന്‍ രാജിവക്കുന്നു എന്ന വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്ന് വെളുപ്പിന് നാല് മണിക്ക് അദ്ദേഹത്തിന്റ വീട്ടു പടിക്കല്‍ ചെന്നു നില്‍പ്പായി.പകല്‍ നാലുമണി കഴിഞ്ഞിട്ടും അദ്ദേഹം ഇറങ്ങി വന്നിരുന്നില്ല . ഏഴു മണിയോടെ പുറത്തിറങ്ങിയ അദ്ദേഹം ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല . കാറില്‍ രാജ് ഭവനിലേക്കു പോയ അദ്ദേഹത്തിനു പുറകെ താനും പാഞ്ഞു. അവിടെ നിന്നു ഗവര്‍ണ്ണറെ കണ്ട ശേഷം വീണ്ടും വീട്ടിലേക്ക് . പിന്നെ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ വച്ചാണ് രാജി പ്രഖ്യാപിക്കുന്നത്. തിരിച്ചു വീട്ടില്‍ വന്ന കരുണാകരനെ എന്നിട്ടും പിന്‍തുടര്‍ന്നു അപ്പോള്‍ സ്വിമ്മിങ്ങ് പൂളില്‍ നിന്നും കുളികഴിഞ്ഞു അദ്ദേഹം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഹാരിസിനു നേരെ കയര്‍ത്തു. ഇനിയും നിനക്ക് എന്താണ് വേണ്ടത് ഞാന്‍ കരയണോ എന്നു പറഞ്ഞ് കരഞ്ഞു കാണിച്ചു. ചിരിക്കണോ എന്നു പറഞ്ഞു ചിരിച്ചു. വികാരവിക്ഷോഭത്താല്‍ വിറയ്ക്കുന്ന ലീഡറുടെ മുന്നില്‍ ഹാരിസ് മരവിച്ചു നിന്നുപോയി . ആ നിമിഷത്തില്‍ പോലും അദ്ദേഹത്തെ വെറുക്കാനല്ല തോന്നിയത്, ആരാധന കൂടിയതേ ഉള്ളു.

ആയിരം വാക്കുകളെക്കാള്‍ ശക്തിയുണ്ടാകും ഒരു ചിത്രത്തിനു. പ്രദര്‍ശനം കണ്ട മുരളിധരന്‍ നിറകണ്ണു കളോടെ പറഞ്ഞു, അച്ഛന്‍ മരിച്ചിട്ടു ഒരു മാസം കഴിഞ്ഞു എങ്കിലും ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആ സാമീപ്യം ഉണ്ടായതു പോലെ ...




ഫോട്ടോപ്രദര്‍ശനം കണ്ടു മടങ്ങുന്നവരുടെ അഭിപ്രായ കുറിപ്പുകളില്‍ ഹാരിസിന്റ ചിത്രമെടുക്കാനു ള്ള കഴിവിനോടൊപ്പം കരുണാകരന്‍ എന്ന നേതാവിന്റ മറ്റെങ്ങും കാണാത്ത മാനറിസങ്ങള്‍ പകര്‍ത്തിയ കലാവിരുതും അംഗികരിക്കുന്നു.


ഒരു വ്യക്തിയുടെ നിഴലായി നടന്നു ഓരോ ജീവിത മുഹുര്‍ത്തവും പകര്‍ത്തുക എന്നത് നമുക്ക് കൗതുകകര മായി തോന്നു മെങ്കിലും അതിലും അല്‍ഭുതപ്പെടുത്തുന്നത് കരുണാകരന്‍ ഒരിക്കല്‍ പോലും അറിഞ്ഞിരുന്നില്ല തന്റ ഇത്തത്രയധികം ചിത്രങ്ങള്‍ ഹാരിസ് പകര്‍ത്തിയിട്ടുണ്ടെന്ന് .

ഏകദേശം ഒരു ലക്ഷം രൂപയായി ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനു ഹാരിസിനു ചിലവായത് . കണ്ണരും, കോഴിക്കോടും 'ദി ലീഡര്‍' പ്രദര്‍ശനം ഒരുക്കുവാനുള്ള പദ്ധതി ഉണ്ട് .ഇപ്പോള്‍ എന്തു തോന്നുന്നു എന്ന് ചോദിച്ചപ്പോള്‍ ഹാരിസ് ചിരിച്ചു കൊണ്ട് പറഞ്ഞു പരലോകത്തിരുന്നു ഇതു കാണുന്ന ലീഡര്‍ തന്റ സ്വതസിദ്ധമായ ശൈലിയില്‍ കണ്ണിറുക്കി കൊണ്ട് പറയും ഗുരുവായൂരപ്പാ ഞാന്‍ പോലും അറിയാതെ ഈ പഹയന്‍ ഇത്രയും ഒപ്പിച്ചു വച്ചിരുന്നോ..











No comments: